തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് പൂജയ്ക്കായി നട നാളെ തുറക്കാനിരിക്കെ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ 22 വരെ ഒരാഴ്ച്ചത്തേക്കാണ് നിരോധനാജ്ഞ. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലാണ് നിരോധനാജ്ഞ.
നാളെ രാവിലെ പത്ത് മണിക്ക് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം അനുവദിക്കും. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ നിന്നുമാണ് ഭക്തരെ കടത്തിവിടുക. വാഹനങ്ങള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും പ്രവേശനം സാധ്യമാകുക. അതേസമയം സര്‍വകക്ഷി യോഗം പരാജയപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തുന്നത്.
ശബരിമലയും പരിസരവും ആറായി തിരിച്ച് നാലുഘട്ടങ്ങളായാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. 15,259 പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡിഐജി മുതല്‍ അഡീഷണല്‍ ഡിജിപി വരെയുളളവരുടെ മേല്‍നോട്ടത്തില്‍ പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഈ മാസം 30 വരെയുളള ഒന്നാം ഘട്ടത്തില്‍ 3450 പൊലീസുകാരെയാണ് നിയോഗിക്കുന്നത്. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3400 പേരെ നിയോഗിക്കാനുമാണ് തീരുമാനം. എഡിജിപി അനില്‍കാന്തിനും ഐജി മനോജ് എബ്രഹാമിനുമായിരിക്കും സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പന്മാര്‍ വരുന്ന കാട്ടുവഴികളിലും നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ