എറണാകുളത്തിന് മേൽ ന്യൂനമർദ്ദം; കനത്ത മഴ തുടരും; 60 കിലോമീറ്റർ വേഗതയിൽ കാറ്റ്; അതീവ ജാഗ്രതാ നിർദേശം

ഗജ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ ന്യൂനമർദ്ദം രൂപപ്പെട്ടു
എറണാകുളത്തിന് മേൽ ന്യൂനമർദ്ദം; കനത്ത മഴ തുടരും; 60 കിലോമീറ്റർ വേഗതയിൽ കാറ്റ്; അതീവ ജാഗ്രതാ നിർദേശം

കൊച്ചി: ഗജ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി എറണാകുളം ജില്ലയിലേക്ക് എത്തിയതായി റിപ്പോർട്ടുകൾ. കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. 60 കിലോമീറ്റര്‍ വേഗമുളള കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ജില്ലയിൽ അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. എറണാകുളത്തിന് പുറമെ തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലും രാത്രി കനത്ത മഴ തുടരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 

മധ്യകേരളത്തിലും തെക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. മൂന്നാറിൽ കനത്ത മഴയെത്തുടർന്ന് വട്ടവടയിൽ പഴത്തോട്ടത്ത് ഉരുൾപൊട്ടി രണ്ട് കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇടുക്കിയിൽ കനത്ത മഴയെത്തുടർന്ന് പെരിയവാര പാലം ഒഴുകിപ്പോയി. മറയൂരിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. മാട്ടുപ്പെട്ടി ഡാമിന് സമീപം മണ്ണിടിഞ്ഞ് വീണ് വട്ടവട ടോപ് സ്റ്റേഷനിലെ റോ‍ഡിൽ ഗതാഗതം നിലച്ചു. കനത്ത മഴയെത്തുടർന്ന് മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് പഴയ മൂന്നാറിലും വെള്ളം കയറി. അടിമാലി  പന്നിയാർകുട്ടിയിൽ പ്രളയകാലത്ത്  മലയിടിച്ചിൽ ഉണ്ടായ ഭാഗത്ത്‌ ചെളിയും വെള്ളവും റോഡിലേയ്ക്ക്‌ ഒഴുകിയിറങ്ങി ഗതാഗതം തടസപ്പെട്ടു. അടിമാലിയിൽ തോടുകൾ കര കവിഞ്ഞൊഴുകി കൃഷിയിടങ്ങളിൽ വെള്ളം കയറി. 

മൂവാറ്റുപുഴ എറണാകുളം റൂട്ടില്‍ മരങ്ങള്‍ കടപുഴകി ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ എസ്. വളവ് ഭാഗത്ത് കാറ്റില്‍ വ്യാപാര സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന ഷെഡ് നിലം പൊത്തി.  കൊച്ചി നഗരത്തിലും കനത്ത മഴയാണ്. പലയിടത്തും ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍  ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗമുളള കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 

ഗജ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രതാ നിർദേശം നൽകി. ആലപ്പുഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ ഈ മാസം 30 വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ പോയവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജില്ലാ കലക്ടർ നിർദേശം നൽകി.

കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ വിവിധയിടങ്ങളിലായി മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. എല്ലാ വില്ലേജ് ഓഫീസുകളിലും ഇന്ന് രാത്രി കൺട്രോൾ റൂമുകൾ പ്രവർത്തിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com