പത്തനംതിട്ട: ശബരിമല ആചാര സംരക്ഷണ സമിതി നേതാവ് പൃഥ്വിപാലിനെ കസ്റ്റഡിയിലെടുത്തു. മുൻ കരുതൽ നടപടിയെന്ന നിലയിലാണ് പൃഥ്വിപാലിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. യുവതീ പ്രവേശന വിഷയത്തിൽ സന്നിധാനത്തും പരിസരത്തും സംഘർഷ സാധ്യതകൾ കണക്കിലെടുത്താണ് നടപടിയെന്നും പൊലീസ് പറയുന്നു.
ശബരിമലയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. രാത്രിയില്‍ ശബരിമലയില്‍ ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. ഇതിന് പുറമേ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് ഡ്രസ് കോഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നടപ്പന്തലിലുളള പൊലീസുകാര്‍ ലാത്തി, ഷീല്‍ഡ്, ഹെല്‍മറ്റ് എന്നിവ നിര്‍ബന്ധമായി ധരിക്കണം. പതിനെട്ടാം പടിക്ക് താഴെ യൂണിഫോമും നിര്‍ബന്ധമാണ്. സോപാനത്തും പതിനെട്ടാം പടിയിലും മാത്രമാണ് ഡ്രസ് കോഡിന് ഇളവ് അനുവദിച്ചിരിക്കുന്നത്. ഐജി വിജയ് സാക്കറെയാണ് ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബെല്‍റ്റും ഷൂസും നിര്‍ബന്ധമായി ധരിക്കണം. ഇതിന് പുറമേ ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോള്‍ സല്യൂട്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാധാരണ സന്നിധാനത്ത് സല്യൂട്ട് നിര്‍ബന്ധമായിരുന്നില്ല. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 15259 പൊലീസുകാരെയാണ് ശബരിമലയില്‍ വിന്യസിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ