കോട്ടയം: മണ്ഡല, മകരവിളക്ക് പൂജക്കായി നാളെ നട തുറക്കാനിരിക്കെ ശബരിമലയ്ക്കൊപ്പം എരുമേലിയിലും ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എരുമലി ടൗണിലും കണമല, മുക്കൂട്ടുതറ, എംഇഎസ് ജംഗ്ഷൻ എന്നീ ഭാഗങ്ങളിലെ എല്ലാ റോഡുകളിലുമാണ് വെള്ളിയാഴ്ച രാവിലെ ആറു മുതൽ ഏഴ് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഈ സ്ഥലങ്ങളിൽ പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, പ്രാർഥനാ യോഗങ്ങൾ തുടങ്ങി എല്ലാവിധ കൂട്ടംകൂടലുകളും ആൾക്കൂട്ടവും നിരോധിച്ചിട്ടുണ്ട്. മതപരമായ ആചാരപ്രകാരമുള്ള തീർഥാടകരുടെ വാഹനത്തിലോ കാൽനടയായോ ഉള്ള യാത്രയ്ക്കോ മരണാനന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിവയ്ക്കോ നിരോധനമില്ല. നേരത്തെ, നിലയ്ക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 22 വരെ നിരോധനാജ്ഞ ഉണ്ടാകും. ചിത്തിര ആട്ടതിരുന്നാളിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
നാളെ രാവിലെ പത്ത് മണിക്ക് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം അനുവദിക്കും. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ നിന്നുമാണ് ഭക്തരെ കടത്തിവിടുക. വാഹനങ്ങള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും പ്രവേശനം സാധ്യമാകുക. അതേസമയം സര്‍വകക്ഷി യോഗം പരാജയപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ