കാറ്റില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി; ഫോര്‍ട്ട്‌കൊച്ചി ബീച്ചില്‍ കാറ്റുകൊള്ളാന്‍ എത്തിയവര്‍ ഭയന്നോടി; എറണാകുളത്ത് വ്യാപക നാശനഷ്ടം

ഇന്നലെ വൈകിട്ട് ശക്തമായി കാറ്റ് വീശിയടിച്ചത് കൊച്ചി തീരത്ത് വന്‍ നാശനഷ്ടത്തിന് കാരണമായി
കാറ്റില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി; ഫോര്‍ട്ട്‌കൊച്ചി ബീച്ചില്‍ കാറ്റുകൊള്ളാന്‍ എത്തിയവര്‍ ഭയന്നോടി; എറണാകുളത്ത് വ്യാപക നാശനഷ്ടം

കൊച്ചി; തമിഴ്‌നാടില്‍ വ്യാപക നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ വിറച്ച് എറണാകുളം. ഇന്നലെ വൈകിട്ട് ശക്തമായി കാറ്റ് വീശിയടിച്ചത് കൊച്ചി തീരത്ത് വന്‍ നാശനഷ്ടത്തിന് കാരണമായി. കാറ്റിനെത്തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് ശക്തമായ തിരമാലകള്‍ ആഞ്ഞടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കാറ്റിനൊപ്പം ഉയര്‍ന്ന ശക്തമായ തിരമാല കടല്‍ഭിത്തികള്‍ കടന്ന് തീരങ്ങളിലേക്ക് കടന്നതോടെ കടല്‍ കാണാനെത്തിയവരും കച്ചവടക്കാരും ഭയന്നോടുകയായിരുന്നു. 

ഇന്നലെ വൈകിട്ട് നാലരയോടെയാണ് ശക്തമായ കടല്‍ക്കാറ്റ് വീശിയത്. ഒന്നരമണിക്കൂര്‍ നേരം ഘട്ടം ഘട്ടമായാണ് കാറ്റ് ആഞ്ഞടിച്ചത്. ഉയര്‍ന്ന പൊങ്ങുന്ന തിരമാലകള്‍ കണ്ട് വിദേശ സഞ്ചാരികളും നാട്ടുകാരും കച്ചവടക്കാരുമെല്ലാം ഓടിമാറുകയായിരുന്നു. അഴിമുഖത്തും കായലിലും സര്‍വീസ് നടത്തുന്ന യാത്രാബോട്ടുകള്‍ പ്രവര്‍ത്തനം കുറേനേരെ നിര്‍ത്തിവെച്ചു. 

കടപ്പുറത്ത് വ്യാപകനാശനഷ്ടമാണ് കാറ്റ് വിതച്ചത്. ചില വീടുകളുടെ മേല്‍ക്കൂരയ്ക്കും ട്രസ് വര്‍ക്കുകളും നാശമുണ്ടായി. പ്രദേശത്തെ കച്ചവട സ്ഥാപനങ്ങള്‍ക്കും ചെറിയരീതിയില്‍ നാശനഷ്ടമുണ്ടായി. ചെല്ലാനം ചെറിയകടവ്, ബീച്ച് റോഡ്, ഫിഷര്‍മെന്‍ കോളനി എന്നിവിടങ്ങളിലെ വീടുകളുടെ ഓടുകള്‍ പറന്നുപോയി. കടല്‍ക്ഷോഭം രൂക്ഷമായതോടെ തീരദേശവാസികള്‍ താമസം മാറി. വൈപ്പിന്‍ എളങ്കുന്നപ്പുഴ,ചെറായി, മുനമ്പം തുടങ്ങിയ മേഖലകളില്‍ കടല്‍ക്കാറ്റും കടല്‍ക്ഷോഭവും രൂക്ഷമായി. കടല്‍ പ്രക്ഷുബ്ദമായതോടെ കൊച്ചിയില്‍ നിന്നുപോയ മത്സ്യബന്ധന ബോട്ടുകള്‍ പലതും തിരിച്ചുവന്നു. 

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകനാശനഷ്ടമാണുണ്ടായത്. കാറ്റില്‍ വലിയ മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മറ്റും നാശനഷ്ടമുണ്ടായി. ഗതാഗതം തടസപ്പെടാനും ഇത് കാരണമായി. വൈറ്റിലയില്‍  ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചത് ജനങ്ങളെ ആശങ്കയിലാക്കി. പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി. വ്യാപക കൃഷി നാശവുമുണ്ടായി. ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നലെ എറണാകുളത്ത് ഓറഞ്ച് അവര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com