പൊലീസ് തിരികെ കൊണ്ടുവിടണമെന്ന് രാവിലെ; വാഹനത്തില്‍ പോകുന്നത് ആചാരലംഘനമെന്ന് വൈകീട്ട്; പറഞ്ഞത് വിഴുങ്ങി കെപി ശശികല

പൊലീസ് തിരികെ കൊണ്ടുവിടണമെന്ന് രാവിലെ - വാഹനത്തില്‍ പോകുന്നത് ആചാരലംഘനമെന്ന് വൈകീട്ട് - പറഞ്ഞത് വിഴുങ്ങി കെപി ശശികല
പൊലീസ് തിരികെ കൊണ്ടുവിടണമെന്ന് രാവിലെ; വാഹനത്തില്‍ പോകുന്നത് ആചാരലംഘനമെന്ന് വൈകീട്ട്; പറഞ്ഞത് വിഴുങ്ങി കെപി ശശികല

റാന്നി: ഇരുമുടിക്കെട്ടുമായി അറസ്റ്റ് ചെയ്ത തന്നെ പൊലീസ് തിരികെ ശബരിമലയില്‍ എത്തിക്കണമെന്ന വാദം വിഴുങ്ങി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ശബരിമലയിലേക്ക് വാഹനത്തില്‍ പോകുന്നത് ആചാരലംഘനമാണെന്നും അതുകൊണ്ട് ആ ആവശ്യം ഉപേക്ഷിക്കുകയാണെന്നും ജാമ്യം ലഭിച്ചതിന് ശേഷം ശശികല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഇന്നലെ രാത്രി മരക്കൂട്ടത്ത് നിന്നും അറസ്റ്റ് ചെയത് കെപി ശശികലയ്ക്ക് തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആണ് ജാമ്യം അനുവദിച്ചത്. കോടതി ജാമ്യം അനുവദിച്ചാല്‍ സന്നിധാനത്തേക്ക് കൊണ്ടുപോകാമെന്ന് പൊലീസും അറിയിച്ചിരുന്നു. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം മൂലം അറസ്റ്റ് ചെയ്ത നടപടി തിരുത്താന്‍ പൊലീസ് തയ്യാറായതായി  മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായി ശശികല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരുമുടിക്കെട്ടുമായി തന്നെ തിരിച്ചിറക്കിയത് ഏറെ വേദനാജനകമാണ്. പൊലീസ് നിലപാട് ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും സമാധാനപരമായി പിരിഞ്ഞു പോകണമെന്നമായിരുന്നു പ്രവര്‍ത്തകരോടുള്ള ശശികലയുടെ അഭ്യര്‍ത്ഥന.

തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പുലര്‍ച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളിച്ച്  രാത്രി മല കയറിയ ശശികലയെ കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിര്‍ത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്.

ഇരുമുടിക്കെട്ടേന്തിയ കെ.പി. ശശികലയെ വനിത പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പില്‍ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.

പിന്നീട് റാന്നി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. 2000 ത്തിലധികം ശബരി മല കര്‍മസമിതി പ്രവര്‍ത്തകര്‍ വളഞ്ഞു. ഇതിനിടെ കെ പി ശശികല ഉപവാസം ആരംഭിച്ചു. ഉപവാസ സമരം അവസാനിപ്പിക്കാന്‍ എസ്പിയും ശബരിമല കര്‍മ്മ സമിതിയും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയിച്ചില്ല. തിരുവല്ല കോടതിയില്‍ ഹാജരാക്കാം അവിടെ നിന്നും ജാമ്യം തേടാമെന്നായിരുന്നു എസ്പിയുടെ നിലപാട്. പക്ഷേ തിരിച്ച് ശബരിമലയില്‍ എത്തിക്കണമെന്ന നിലപാടില്‍ കര്‍മ്മ സമിതി ഉറച്ചു നിന്നു.

ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. ബിജെപി ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുലര്‍ച്ചെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ വലച്ചു. ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാതെ യാത്രയ്ക്കും മറ്റും എത്തിയവര്‍ വാഹനമില്ലാതെ പ്രയാസപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com