തൃപ്തി ദേശായിയെ കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞ സംഭവം: 500 പേർക്കെതിരെ കേസ്
കൊച്ചി: സുപ്രീംകോടതി വിധിയെത്തുടർന്നു ശബരിമല ദർശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെയും സംഘത്തെയും വിമാനത്താവളത്തിൽ ഉപരോധിച്ച 500 പേർക്ക് എതിരേ പൊലീസ് കേസെടുത്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ബിജെപി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു എന്നിവരുൾപ്പെടെ കണ്ടാൽ അറിയാവുന്ന 500 പേർക്കെതിരെയാണു പൊലീസ് കേസെടുത്തിട്ടുള്ളത്.
തൃപ്തി ദേശായി ശബരിമല സന്ദർശനത്തിന് എത്തിയ ദിവസം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നിൽ 17 മണിക്കൂറോളമാണു പ്രതിഷേധ സമരം നടന്നത്. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി 14 മണിക്കൂര്‍ വിമാനത്താവളത്തില്‍ ചെലവിട്ട ശേഷം ഒടുവിൽ മടങ്ങുകയായിരുന്നു. തൃപ്തിയെയും സംഘത്തെയും പുറത്തിറങ്ങാൻ അനുവദിക്കാതെ നാമജപം നടത്തി പ്രതിഷേധിക്കുകയായിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിലാദ്യമായാണു ഇത്ര വലിയ പ്രതിഷേധം നടന്നത്. പ്രതിഷേധ സമരം നടക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരായ സിഐഎസ്എഫിനും പൊലീസിനും ഒന്നുംചെയ്യാനാകാതെ നോക്കി നിൽക്കേണ്ടിവന്നതു ഗുരുതരമായ സുരക്ഷാ വീഴ്ചയായിട്ടാണു കാണുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ