ശബരിമലയില്‍ പകലും നിയന്ത്രണം; തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ്

ശബരിമലയില്‍ പകലും നിയന്ത്രണം; തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ്
ശബരിമലയില്‍ പകലും നിയന്ത്രണം; തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ്

പമ്പ: ശബരിമലയില്‍ വീണ്ടും പകല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയാണ് നിയന്ത്രണം. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞാല്‍ പിന്നെ രണ്ട് മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇന്ന് പൊതുവേ സന്നിധാനത്ത് ഭക്തജനത്തിരക്ക് കുറവായിരുന്നു. മണ്ഡലകാലത്ത് നട തുറന്ന് ആദ്യ ഞായറാഴ്ചയായിട്ടും പതിനെട്ടാം പടിയില്‍ വരി നില്‍ക്കാതെ തന്നെ കയറാവുന്ന നിലയാണ്.

സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ് പകലും നിയന്ത്രണമേര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. രാഷ്ട്രീയനേതാക്കളടക്കം ഇന്ന് വൈകിട്ടോടെ കൂടുതല്‍ പേര്‍ ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്താന്‍ സാധ്യതയുള്ളതിനാലാകാം നിയന്ത്രണങ്ങളെന്നാണ് കരുതപ്പെടുന്നത്. അതേസമയം നിയന്ത്രണം തുടരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള ബസ്സുകളില്‍ ആളുകള്‍ നിറയുന്നതിനനുസരിച്ച് പുറപ്പെട്ടാല്‍ മതിയെന്നാണ് പൊലീസ് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇപ്പോള്‍ നിലയ്ക്കല്‍ പിടിച്ചിട്ടിരിക്കുകയാണ്.ഉച്ചയോടെ ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ.പി.ശശികല ദര്‍ശനം നടത്താനായി പമ്പയിലെത്തും. പൊലീസ് അവരെ തടയില്ല. മല കയറിയാല്‍ ദര്‍ശനം കഴിഞ്ഞാലുടനെ താഴെ ഇറങ്ങാമെന്ന് ഇന്നലെ തിരുവല്ല മജിസ്‌ട്രേറ്റിന് മുമ്പാകെ അവര്‍ എഴുതി നല്‍കിയിരിക്കുന്നത്. അതനുസരിച്ച് ദര്‍ശനം നടത്തി അവര്‍ താഴെ ഇറങ്ങുമെന്നാണ് കരുതുന്നത്. 

കോണ്‍ഗ്രസ് നേതാക്കളായ അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്.ശിവകുമാര്‍ എന്നിവര്‍ നിലയ്ക്കലെത്തിയിട്ടുണ്ട്. ഭക്തര്‍ക്കേര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ അവരെ വലയ്ക്കുന്നുവെന്നും അത് പിന്‍വലിയ്ക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ക്രമസമാധാനപ്രശ്‌നങ്ങളും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം അധികം പേരെ പമ്പയിലേക്ക് കടത്തിവിടാനാകില്ലെന്ന് പൊലീസ് അവരോട് വിശദീകരിച്ചു.

കഴിഞ്ഞ രണ്ടു തവണ നട തുറന്നപ്പോഴും പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്ന വലിയ നടപ്പന്തല്‍ ഇത്തവണ ശാന്തമാണ്.സംശയം തോന്നുന്ന ആരെയും നടപ്പന്തല്‍ നില്‍കാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. സുരക്ഷാ പരിശോധനകള്‍ പോലീസ് കര്‍ശനമായി തുടരുമ്പോഴും തീര്‍ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ട്. നടപ്പന്തലില്‍ തങ്ങാന്‍ ആരെയും അനുവദിക്കുന്നില്ല. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതു വരെ നടപ്പന്തലിലേക്ക് ആര്‍ക്കും ഇറങ്ങേണ്ടിവരുന്നുമില്ല. കര്‍ശനപരിശോധനയ്ക്കു ശേഷമേ തീര്‍ഥാടകരെ പതിനെട്ടാം പടിയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും തീര്‍ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്തി മടങ്ങുന്നതിന് തടസ്സങ്ങളില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com