എസ്.പി യതീഷ് ചന്ദ്രയ്ക്ക് എതിരെ നിയമനടപടിക്ക് ശശികല; കോടതിയിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കും

അറസ്റ്റിലായതിന് ശേഷം ജാമ്യത്തിലിറങ്ങി പേരക്കുട്ടികളുമായി ശബരിമലയിലെത്തിയപ്പോള്‍ തടഞ്ഞ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നിയമ നടപടിയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല
എസ്.പി യതീഷ് ചന്ദ്രയ്ക്ക് എതിരെ നിയമനടപടിക്ക് ശശികല; കോടതിയിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കും

തിരുവനന്തപുരം:  അറസ്റ്റിലായതിന് ശേഷം ജാമ്യത്തിലിറങ്ങി പേരക്കുട്ടികളുമായി ശബരിമലയിലെത്തിയപ്പോള്‍ തടഞ്ഞ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നിയമ നടപടിയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോകായുക്തയ്ക്കും ബാലാവകാശ കമ്മിഷനും വ്യാഴാഴ്ച പരാതി നല്‍കുമെന്നു കെ.പി.ശശികല ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കി. 

കോടതിയിലും കേസ് നല്‍കും. നിയമവിദഗ്ധരുമായി ഇക്കാര്യങ്ങള്‍ ആലോചിക്കുകയാണെന്നും കെ.പി.ശശികല പറഞ്ഞു. ശബരിമലയിലേക്ക് പോയ തന്നെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന് കെ.പി.ശശികല ചൊവ്വാഴ്ച പരാതി നല്‍കിയിരുന്നു.  

ശബരിമലയിലേക്ക് പോകരുതെന്ന പൊലീസ് നിര്‍ദേശം അവഗണിച്ചതിനെത്തുടര്‍ന്നാണ് കെ.പി.ശശികലയെ മരക്കൂട്ടത്ത് വച്ച് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തി. ജാമ്യത്തിലിറങ്ങിയ ശേഷമാണ് പേരക്കുട്ടികളുമായി ശശികല വീണ്ടും ശബരിമല സന്ദര്‍ശിക്കാനെത്തിയത്. 

പമ്പയിലേക്ക് പോകാന്‍ നിലയ്ക്കലില്‍നിന്ന് ശശികല ബസില്‍ കയറിയപ്പോള്‍ എസ്പി യതീഷ്ചന്ദ്ര സ്ഥലത്തെത്തി നിശ്ചിത സമയത്തിനുള്ളില്‍ സന്നിധാനത്തുനിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതു വാക്കു തര്‍ക്കത്തിന് ഇടയാക്കി. നിശ്ചിത സമയത്തിനുള്ളില്‍ മടങ്ങാമെന്ന് എഴുതിനല്‍കിയശേഷമാണ് ശശികലയെ പൊലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com