എംഎ ഷാനവാസിന്റെ സംസ്‌കാരം ഇന്ന്

രാവിലെ പത്തരക്ക് കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടക്കുക
എംഎ ഷാനവാസിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി: അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും ലോക്‌സഭാംഗവുമായ എംഐ ഷാനവാസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ പത്തരക്ക് കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടക്കുക. കഴിഞ്ഞ ദിവസമാണ് കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസ് വിടപറഞ്ഞത്. 

ഇന്നലെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം രാത്രിയോടെ എസ്.ആര്‍.എം റോഡിലെ വീട്ടിലേക്ക് മാറ്റി.  മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പേരാണ് ഷാനവാസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. എ.കെ. ആന്റണി അടക്കമുറള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും പ്രിയ നേതാവിനെ അവസാനമായി കാണാനായി എത്തിയിരുന്നു. സംസ്‌കാര ചടങ്ങിന് ശേഷം ടൗണ്‍ഹാളില്‍ അനുശോചന യോഗം ചേരും.

2009ലും 2014ലും വയനാട് ലോകസഭ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയ എംഐ ഷാനവാസ് സംസ്ഥാന കോണ്‍ഗ്രസിലെ മികച്ച സംഘാടകനായിരുന്നു. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷാനവാസ് കോണ്‍ഗ്രസിലെ കലുഷിതമായ ഗ്രൂപ്പ് യുദ്ധ കാലഘട്ടങ്ങളിലെ കരുത്തുറ്റ സാന്നിദ്ധ്യമായിരുന്നു. ഐ ഗ്രൂപ്പിനൊപ്പമായിരുന്ന ഷാനവാസ് കെ മുരളീധരന്റെ രാഷ്ട്രീയ ഉദയത്തെ ചോദ്യം ചെയ്ത് രൂപംകൊണ്ട തിരുത്തല്‍വാദി സംഘത്തിലെ പ്രധാനിയായിരുന്നു. രമേശ് ചെന്നിത്തലക്കും ജി കാര്‍ത്തികേയനുമൊപ്പം കോണ്‍ഗ്രസിലെ തിരുത്തല്‍വാദ ശബ്ദമായിരുന്ന ഷാനവാസ് പതിറ്റാണ്ടുകളോളം കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടായ എംഐ ഷാനവാസിന്റെ ആരോഗ്യ നില കഴിഞ്ഞ കുറെ ദിവസങ്ങളായി ഗുരുതരമായി തുടരുകയായിരുന്നു.കരള്‍ സംബന്ധമായ അസുഖ ബാധിതനായ അദ്ദേഹത്തെ ഈ മാസം ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ കരള്‍ മാറ്റിവെക്കുകയും ചെയ്തു.  മകള്‍ അമീന ഷാനവാസാണ് കരള്‍ നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com