തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സബ്ജയിലിൽ കഴിയുന്ന സുരേന്ദ്രനെ കാണാൻ ബിജെപി നേതാക്കൾ എത്താത്തത് പാർട്ടിക്കകത്തെ ഭിന്നത രൂക്ഷമായതിനെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ.പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉൾപ്പടെ പ്രമുഖ നേതാക്കൻമാർ ആരും ജയിലിലെത്തിയില്ലെന്നും സുരേന്ദ്രനുമായി അടുപ്പം പുലർത്തുന്നവർ പറയുന്നു. വി മുരളീധരൻ മാത്രമാണ് സുരേന്ദ്രനെ കാണാൻ കൊട്ടാരക്കര സബ്ജയിലിൽ എത്തിയത്.
സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാർട്ടി ഹർത്താൽ നടത്താത്തതിലും ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. ആർഎസ്എസിന്റെ കടുത്ത നിലപാടിനെ തുടർന്നാണ് ബിജെപി ഹർത്താലിൽ നിന്ന് പിൻവാങ്ങിയതെന്ന് സുരേന്ദ്രനോട് അടുപ്പമുള്ളവർ പറയുന്നു. ഹിന്ദു ഐകവേദി അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിനെതുടർന്ന് നടന്ന ഹർത്താലിനെ പിന്തുണച്ചപ്പോൾ ബി.ജെ.പി, സുരേന്ദ്രന്റെ അറസ്റ്റിൽ കാര്യമായ പ്രതിഷേധങ്ങളൊന്നും ഉയർത്തിയില്ലെന്നാണ് ആക്ഷേപം. പേരിന് ചിലയിടങ്ങളിൽ വഴിതടയൽ നടത്തിയതൊഴിച്ചാൽ മറ്റ് പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല. വരുന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ സ്ഥാനാർഥിയാകരുതെന്നാഗ്രഹിക്കുന്ന ചിലർ പാർട്ടിയിലുണ്ടെന്നും അവർ സി.പി.എമ്മും സർക്കാറും നടത്തുന്ന ഗൂഢനീക്കത്തിന് പരോക്ഷപിന്തുണ നൽകുകയാണെന്നും അവർ ആരോപിക്കുന്നു.
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമല സന്ദർശിക്കാനെത്തിയപ്പോൾ സംസ്ഥാന പ്രസിഡൻറ് അദ്ദേഹത്തോടൊപ്പം എത്താത്തതിനെയും പ്രവർത്തകരുടെ വിമർശനമുണ്ട്. ഒരു കേന്ദ്രമന്ത്രിയെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അപമാനിച്ചിട്ടും സംസ്ഥാന നേതൃത്വത്തിൽനിന്ന് ശക്തമായ പ്രതിഷേധമുണ്ടായില്ലെന്നും വിമർശനമുയരുന്നു. എം.ടി. രമേശ് മാത്രമാണ് പരസ്യമായി പ്രതികരിച്ചത്. ഭിന്നത പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ സുരേന്ദ്രനെ പിന്തുണച്ച് എംടി രമേശ് രംഗത്തെത്തി. സുരേന്ദ്രനെ ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടക്കുന്നുണ്ട്. സുരേന്ദ്രനെ രാഷ്ട്രീയമായി നേരിടാനാണു സർക്കാരും സിപിഎമ്മും ശ്രമിക്കേണ്ടത്. സുരേന്ദ്രനെതിരെ കള്ളക്കേസ് ചുമത്തി ആജീവനാന്തം ജയിലിലിടാനാണു നീക്കം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്നായിരുന്നു രമേശിന്റെ പ്രതികരണം.
സുരേന്ദ്രനെതിരെ ആദ്യമെടുത്ത കള്ളക്കേസിൽ ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോഴാണ് അടുത്ത കള്ളക്കേസുമായി രംഗത്തെത്തുന്നത്. ചിത്തിര ആട്ടദിവസം സന്നിധാനത്തു നടന്നുവെന്നു പറയപ്പെടുന്ന സംഭവങ്ങളിലാണു സുരേന്ദ്രനെതിരെ കേസെടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് ജാമ്യമില്ലാ കേസാക്കിയിരിക്കുകയാണ്. ഈ കേസിൽ സുരേന്ദ്രൻ പ്രതിയായിരുന്നുവെങ്കിൽ അദ്ദേഹം അടക്കമുള്ള കണ്ടാലറിയാവുന്നവർക്ക് എതിരെയായിരുന്നു ആദ്യമേ കേസെടുക്കേണ്ടിയിരുന്നതെന്നും രമേശ് പറഞ്ഞു.
ചിത്തിര ആട്ടവിശേഷത്തിന്റെ സമയം പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ 52കാരിയായ തൃശൂർ സ്വദേശി ലളിതാ ദേവിയെന്ന തീർഥാടകയെ ആക്രമിച്ചെന്ന കേസിലാണു കെ.സുരേന്ദ്രനെതിരെ പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളാണു സന്നിധാനം പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 16/18 എന്ന നിലയിൽ ചുമത്തിയത്.
സുരേന്ദ്രനു പുറമേ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി, ബിജെപി നേതാവ് വി.വി. രാജേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരെ കൂടി പൊലീസ് ഇതിൽ പ്രതിചേർത്തിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യമില്ലാത്ത വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ