ആര്‍എസ്എസ് നേതാവ് നന്ദകുമാര്‍ ശബരിമലയില്‍ എത്തി തന്ത്രിയെ കണ്ടു, തില്ലങ്കേരിയെ ഇറക്കിയത് സുരേന്ദ്രനെ ഒതുക്കാന്‍; പ്രക്ഷോഭം അണയാതെ നിര്‍ത്തുന്നതില്‍ പരിവാറിലെ പോരിനും പങ്ക്

ശബരിമല യുവതീപ്രവേശന വിഷയം അണയാതെ നിലനിര്‍ത്താനുള്ള സംഘപരിവാര്‍ ശ്രമത്തില്‍ അവര്‍ക്കിടയിലെ ചേരിതിരിവിനും പങ്കെന്നു സൂചനകള്‍
ആര്‍എസ്എസ് നേതാവ് നന്ദകുമാര്‍ ശബരിമലയില്‍ എത്തി തന്ത്രിയെ കണ്ടു, തില്ലങ്കേരിയെ ഇറക്കിയത് സുരേന്ദ്രനെ ഒതുക്കാന്‍; പ്രക്ഷോഭം അണയാതെ നിര്‍ത്തുന്നതില്‍ പരിവാറിലെ പോരിനും പങ്ക്


തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം അണയാതെ നിലനിര്‍ത്താനുള്ള സംഘപരിവാര്‍ ശ്രമത്തില്‍ അവര്‍ക്കിടയിലെ ചേരിതിരിവിനും പങ്കെന്നു സൂചനകള്‍. സംസ്ഥാന ബിജെപിയിലെ ചില നേതാക്കള്‍ക്ക് ആര്‍എസ്എസ്സിന്റെ സ്വീകാര്യത ഇല്ലാത്തതു മുതല്‍ ബിജെപി ഗ്രൂപ്പ് സമവാക്യത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ വരെ ഇതിലുണ്ടെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച കവര്‍ സ്‌റ്റോറിയിലാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴിതെളിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. 

കേരളത്തില്‍ നിന്നുള്ള പ്രമുഖ ആര്‍എസ്എസ് ദേശീയ നേതാവും പ്രജ്ഞാ പ്രവാഹ് ദേശീയ കോര്‍ഡിനേറ്ററുമായ ജെ നന്ദകുമാര്‍ ശബരിമലയില്‍ എത്തി തന്ത്രി കണ്ഠരര് രാജീവരുമായി കൂടിക്കാഴ്ച നടത്തി മടങ്ങി എന്ന ഇതുവരെ പുറത്തുവരാത്ത വിവരവും റിപ്പോര്‍ട്ടിലുണ്ട്. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്സ് (സംസ്ഥാന നിര്‍വാഹക സമിതി) അംഗവും പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖുമായ വല്‍സന്‍ തില്ലങ്കേരിയെ ആര്‍എസ്എസ് ശബരിമല സമരത്തിന്റെ നേതൃത്വം ഏല്‍പ്പിച്ച ശ്രീചിത്തിര ആട്ടത്തിരുന്നാള്‍ സമയത്തുതന്നെയായിരുന്നു നന്ദകുമാറിന്റെ സന്ദര്‍ശനവും. 

ആര്‍എസ്എസ്സിന് സ്വീകാര്യനല്ലാത്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തുലാമാസ പൂജകളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 16, 17 തീയതികളില്‍ ശബരിമലയില്‍ നടന്ന സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തതിനു ബദലായാണ് തില്ലങ്കേരിയെ ആര്‍എസ്്എസ് ഇറക്കിയത്. മലബാറില്‍ ആര്‍എസ്എസിന്റെ പ്രമുഖ നേതാവായ തില്ലങ്കേരിയെ സംസ്ഥാന നേതൃനിരയിലേക്ക് ആര്‍എസ്എസ് കൊണ്ടുവരുന്നതിന്റെ ശക്തമായ സൂചനയായും ഇത് മാറി.
 
യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുന്നതിനേക്കുറിച്ച് ഉപദേശം തേടി തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചുവെന്നും വിളിച്ചത് രാജീവരല്ലെന്നുമൊക്കെ ശ്രീധരന്‍ പിള്ള മാറ്റിയും മറിച്ചും പറഞ്ഞു കുഴങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ആയിരുന്നു നിശ്ശബ്ദമായി വന്ന് സമരം നിരീക്ഷിച്ച് തന്ത്രിയുമായി സംസാരിച്ച് ജെ നന്ദകുമാര്‍ മടങ്ങിയത്. ആര്‍എസ്എസ്സിന്റെ തീരുമാനമായിരുന്നു അത്. 


ശബരിമല സമരത്തിനു പിന്നിലെ സംഘപരിവാര്‍ അണിയറക്കഥകള്‍ അന്വേഷിക്കുന്ന റിപ്പോര്‍ട്ട് ഈ ലക്കം സമകാലിക മലയാളം വാരികയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com