കണ്ണൂർ: പാനൂരിൽ കോളജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. ഉറ്റ സുഹൃത്തുക്കളായ പാനൂർ കുന്നോത്ത് പറമ്പ് സ്വദേശിയായ സയനയെയും പൊയിലൂർ സ്വദേശിയായ ദൃശ്യയെയും 19 മുതലാണ് കാണാതായത്. കാണാതായിട്ട് അഞ്ച് ദിവസമായിട്ടും ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിൽ പൊലീസിനും ഇതുവരെ കാര്യമായ പുരോഗതിയില്ല.
പാനൂരിലെ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതല്‍ ഉറ്റ സുഹൃത്തുക്കളായ ഇരുവരും തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദമുണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. മണിക്കൂറുകൾ നീളുന്ന ഫോൺ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്ച്ചയും വീട്ടുകാർ എതിർക്കുകയും ചെയ്തിരുന്നു. രാവിലെ ക്ലാസിന് പോയ സയന, സ്കൂട്ടറുമായി ദൃശ്യക്കൊപ്പം നിൽക്കുന്നതും സംസാരിക്കുന്നതും കണ്ടവരുണ്ട്. സ്കൂട്ടർ പിന്നീട് കണ്ടെത്തി.
ദൃശ്യയുടെ വിവാഹം തീരുമാനിച്ചിരിക്കെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്. സംഭവ ദിവസം രാവിലെ പത്തേകാലിന് അമ്മയുടെ ഫോണിലേക്കെത്തിയ മിസ്ഡ് കോളിന് ശേഷം സയനയുടെ ഫോൺ സ്വിച്ച് ഓഫാണ്. കണ്ണൂരിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഈ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തിയത്. ദൃശ്യയെയും ഫോണുമായാണ് കാണാതായത്.
അതിനിടെ ഇരുവരും പ്രദേശത്തെ ട്രാവൽ ഏജൻസിയിലെത്തി തിരുവനന്തപുരത്തേക്കുള്ള ബസ്, ട്രെയിൻ വിവരങ്ങളാരാഞ്ഞിരുന്നതായും വിവരമുണ്ട്. ഇവർ എവിടെയുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം ഊർജിതമായി തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ