നവോത്ഥാനവും ഭരണഘടനയും ഇനി സ്‌കൂളില്‍ പഠിപ്പിക്കും; പുതുതലമുറയെ നേര്‍വഴി നടത്താന്‍ സര്‍ക്കാര്‍

നവോത്ഥാനവും ഭരണഘടനയും ഇനി സ്‌കൂളില്‍ പഠിപ്പിക്കും; പുതുതലമുറയെ നേര്‍വഴി നടത്താന്‍ സര്‍ക്കാര്‍

'നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം' എന്നാണ് പരിപാടിയുടെ പേര്

തിരുവനന്തപുരം; കേരളത്തിന്റെ നവോത്ഥാന ചരിത്രവും ഭരണഘടനയുടെ പ്രാധാന്യവും സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. സമൂഹത്തില്‍ വര്‍ഗീയമായ ചേരിതിരിവ് ശക്തമാകുന്നതിന്റെ സാഹചര്യത്തിലാണ് നവോത്ഥാനത്തെയും ഭരണഘടനയേയും കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സംസ്ഥാനം പിന്നിട്ട നവോത്ഥാനപാതകളും ഭരണഘടനയുടെ അപ്രമാദിത്വവും കുട്ടികളുടെ അവകാശവും സംബന്ധിച്ച് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വലിയ പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ പദ്ധതി.

'നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം' എന്നാണ് പരിപാടിയുടെ പേര്. ഭരണഘടനാദിനം കൂടിയായ തിങ്കളാഴ്ച പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ നിര്‍വഹിക്കും. ശബരിമലയിലെ യുവതീപ്രവേശ വിവാദമടക്കമുള്ള സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കണമെന്ന വിലയിരുത്തലാണ് പദ്ധതിക്ക് അടിസ്ഥാനം. മറ്റെന്തിനേക്കാള്‍ മുകളിലാണ് ഭരണഘടനയുടെ സ്ഥാനം എന്ന് ഇതിലൂടെ കുട്ടികളെ മനസിലാക്കിക്കും. 

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നത്. എല്ലാ സ്‌കൂളുകളിലും പരിപാടി നടത്താന്‍ വിദ്യാഭ്യാസ വകുപ്പിനെയും ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികളേയും ഭാഗമാക്കണമെന്നാണ് നിര്‍ദേശം.

നവോത്ഥാന ചരിത്രപ്രദര്‍ശനം, പ്രഭാഷണം, ചരിത്രബോധനം, ഡോക്യുമെന്ററി പ്രദര്‍ശനം, റിയാലിറ്റിഷോ, നവോത്ഥാനസാഹിത്യ പ്രചാരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും. ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളുമുണ്ടാവും. വിദ്യാര്‍ഥികള്‍ക്കായി നവോത്ഥാനചരിത്രവും ഭരണഘടനാമൂല്യങ്ങളും ഉള്‍പ്പെടുത്തി പുസ്തകവും തയ്യാറാക്കുന്നുണ്ട്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചമര്‍ത്തലുകളും പൗരാവകാശലംഘനങ്ങളും നിറഞ്ഞ കേരളീയ സമൂഹം നവോത്ഥാനപ്രക്രിയയിലൂടെ എങ്ങനെ മാറിയെന്നത് സംബന്ധിച്ച് അറിവ് പകരുന്നതായിരിക്കും പരിപാടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com