അമ്പത്തിരണ്ടുകാരനെ തലയ്ക്കടിച്ചുകൊന്നു ; സഹോദരി പിടിയിൽ

മുത്തുമണി കൊലക്കേസിലാണ് സഹോദരി ലില്ലിക്കുട്ടി പൊലീസ് പിടിയിലായത്
അമ്പത്തിരണ്ടുകാരനെ തലയ്ക്കടിച്ചുകൊന്നു ; സഹോദരി പിടിയിൽ

പത്തനംതിട്ട : കോയിപ്രത്തിന് സമീപം കരിയിലമുക്കിൽ അൻപത്തിരണ്ടുകാരനെ തലക്കടിച്ചു കൊന്ന കേസിൽ സഹോദരി പിടിയിൽ. മുത്തുമണി കൊലക്കേസിലാണ് സഹോദരി ലില്ലിക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ലില്ലിക്കുട്ടി സഹോദരനെ കൊലപ്പെടുത്തിയത്.  മദ്യത്തിനും ലഹരിക്കും അടിമയായ മുത്തുമണി സ്ഥിരമായി വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്നു. എൺപത് വയസുള്ള അമ്മയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. വൈകീട്ട് വീട്ടിലെത്തിയ മുത്തുമണി പതിവുപോലെ പ്രശ്നമുണ്ടാക്കി. ഇതിനിടെ സ്പാനറുവച്ച് ലില്ലിക്കുട്ടി സഹോദരന്റെ തലയ്ക്കടിച്ചു. 

അടികിട്ടിയതോടെ രക്ഷപെടാൻ ശ്രമിച്ച മുത്തുമണിയുടെ പിന്നാലെയെത്തിയ ലില്ലിക്കുട്ടി വീണ്ടും അടിച്ചു വീഴിക്കുകയായിരുന്നു. വീട്ടിൽനിന്ന് അൻപതുമീറ്റർ ദൂരത്ത് റോഡിൽവീണുതന്നെ മുത്തുമണി മരിച്ചു. രാത്രി പത്തുമണിയോടെ  നാട്ടുകാരാണ് മൃതദേഹം കണ്ടത്. കരിയിലമുക്ക് തട്ടേക്കാട് ജംക്ഷനിൽ റോഡിൽതന്നെ മലർന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കുടുംബപ്രശ്നങ്ങളെക്കുറിച്ച് വിവരം ലഭിച്ചതോടെ  അൻപത്തിയാറുകാരിയായ സഹോദരി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com