പുച്ഛം മാത്രം:  ഒന്നിനും കൊള്ളാത്ത നേതൃത്വം; ശ്രീധരന്‍പിള്ളയ്ക്കും സംഘത്തിനും എതിരെ ജനം ടിവി മുന്‍ സിഇഒ, ബിജെപിയില്‍ ഭിന്നത രൂക്ഷം

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമരം തുടരുമ്പോഴും ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു.
പുച്ഛം മാത്രം:  ഒന്നിനും കൊള്ളാത്ത നേതൃത്വം; ശ്രീധരന്‍പിള്ളയ്ക്കും സംഘത്തിനും എതിരെ ജനം ടിവി മുന്‍ സിഇഒ, ബിജെപിയില്‍ ഭിന്നത രൂക്ഷം

ബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമരം തുടരുമ്പോഴും ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. വിഷയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ലെന്ന വിമര്‍ശനവുമായി ജനം ടിവി മുന്‍ സിഇഒ ലാല്‍ കൃഷ്ണ രംഗത്തെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെയും എംടി രമേശിന്റെയും പി.കെ കൃഷ്ണദാസിന്റെയും പേരുകള്‍ എടുത്തു പറഞ്ഞാണ് വിഭാഗിയത വ്യക്തമാക്കുന്ന ലാല്‍ കൃഷ്ണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

'ഒന്നിനും കൊള്ളാത്ത നേതൃത്വം ആര്‍ക്ക് വേണം... സന്നിധാനത്ത് പോകാന്‍ പറ്റുന്നില്ലേ പിണറായിയുടെ അണ്ണാക്കില്‍ പോയി നിരാഹാര സമരം ചെയ്യ്...അതും പറ്റില്ലേ നിങ്ങള്‍ക്ക്... അങ്ങനെയെങ്കില്‍ ഞങ്ങള്‍ പറയും കടക്കൂ പുറത്ത്- എന്ന് ലാല്‍ കൃഷ്ണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് പിന്‍വലിക്കപ്പെട്ടു. ശബരിമലയില്‍ അയ്യപ്പ ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതു കണ്ടപ്പോള്‍ അപ്പോള്‍ തോന്നിയ വികാരത്തിന്റെ പുറത്താണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നും എന്നാല്‍ പിന്നീട് താന്‍ പോസ്റ്റ് പിന്‍വലിച്ചുവെന്നും ലാല്‍കൃഷ്ണ സമകാലിക മലയാളത്തോട് പറഞ്ഞു. 

ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന് ചില സംസ്ഥാന നേതാക്കള്‍ക്ക് ശക്തമായ അഭിപ്രായമുണ്ട്. ഇത് തുറന്നുകാട്ടുന്നതായിരുന്നു ലാല്‍ കൃഷ്ണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കെ.സുരേന്ദ്രന്റെ അറസ്റ്റിലും മറ്റും ബിജെപി നേതൃത്വം ശക്തമായ പ്രതിഷേധം ഉയര്‍ത്താതിരുന്നതും ശ്രീധരന്‍പിള്ളയുടെ അടിക്കടിയുള്ള നിലപാട് മാറ്റവും പാര്‍ട്ടിക്ക് ആദ്യം ലഭിച്ച ശ്രദ്ധ പിന്നീട് നഷ്ടപ്പെടാന്‍ കാരണമായതായി വിമര്‍ശനമുണ്ട്. സംസ്ഥാ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ വി.മുരളീധരനും കൂട്ടരും കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലാല്‍ കൃഷ്ണ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത് വരികയും പിന്‍വലിക്കുകയും ചെയ്തത്. 

ലാല്‍കൃഷ്ണ പിന്‍വലിച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ: 

ഇനി എഴുതാതെ വയ്യ...ബി.ജെ.പിയ്ക്ക് പറ്റില്ല എങ്കില്‍ അത് പറയണം 19 സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ ഭരിക്കുന്നു എന്ന വീമ്പ് വേണ്ട. ഒരു കേന്ദ്ര മന്ത്രിയെ അപമാനിച്ചാല്‍ 24 മണിക്കൂറില്‍ തൊപ്പി തെറിക്കണം...ഇന്ന് അയ്യപ്പ ഭക്തര്‍ എന്ന് നിങ്ങള്‍ പേരിട്ടിരിക്കുന്നവര്‍ തീരുമാനിച്ചാല്‍ ബിജെപി ഇല്ല...  കേന്ദ്രത്തെ എങ്ങനെ ശബരിമല പ്രശ്‌നത്തില്‍ ഇടപെടുത്തണം എന്നത് നിങ്ങളുടെ തലവേദന... ചാനലില്‍ കയറിയിരുന്ന് ഞങ്ങള്‍ അത് ചെയ്യും ഇത് ചെയ്യും എന്ന് പറയുന്നതൊക്കെ കൊള്ളാം പക്ഷേ ചെയ്ത് കാണിക്കണം. ഇല്ലെങ്കില്‍ ഭക്തര്‍ക്ക് നിങ്ങളുടെ സംരക്ഷണം വേണ്ട... 

ശ്രീധരന്‍ പിള്ള, കൃഷ്ണദാസ്, രമേശ്, നിങ്ങള്‍ക്ക് ഉത്തരവാദിത്വം  ഉണ്ട്... ഭക്തര്‍ തരുന്ന സംഭാവനകള്‍ കൊണ്ടാണ് നിങ്ങള്‍ നേതാക്കള്‍ ജീവിക്കുന്നത് എന്ന് മറക്കണ്ട...

പുച്ഛം മാത്രം... ഒന്നിനും കൊള്ളാത്ത നേതൃത്വം ആര്‍ക്ക് വേണം...സന്നിധാനത്ത് പോകാന്‍ പറ്റുന്നില്ലേ പിണറായിയുടെ അണ്ണാക്കില്‍ പോയി നിരാഹാര സമരം ചെയ്യ്.... അതും പറ്റില്ലേ നിങ്ങള്‍ക്ക്... അങ്ങനെയെങ്കില്‍ ഞങ്ങള്‍ പറയും.... കടക്കൂ പുറത്ത്...'
ആ കുട്ടിയുടെ മുഖത്തേക്ക് നോക്കു... പറ്റില്ലെങ്കില്‍ പറ... ' ആ മണികണ്ഠന്‍ ചെയ്യും.... നിങ്ങടെ പണി...

പോസ്റ്റ് പിന്‍വലിച്ചതിനെ കുറിച്ച് ലാല്‍കൃഷ്ണ സമകാലിക മലയാളത്തോട് പറഞ്ഞത് ഇങ്ങനെ: 

അതൊരു വികാരത്തിന്റെ പുറത്തിട്ട പോസ്റ്റല്ലേ, ഞാനത് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞല്ലോ... ഡിലീറ്റ് ചെയ്യാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഒരു സംഘടനാപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഞാനത് ചെയ്യാന്‍ പാടില്ലാത്തതാണെന്ന് ബോധ്യപ്പെട്ടതുകൊണ്ട് ഞാനത് ഡിലീറ്റ് ചെയ്തു. എല്ലാവരുമായി നല്ല ബന്ധമാണ്. ഇന്നലെ രാത്രിയില്‍ അയ്യപ്പന്‍മാരെ അറസ്റ്റ് ചെയ്ത വികാരത്തിന്റെ പുറത്ത് എഴുതിയെന്ന് മാത്രം, വേറെ പ്രശ്‌നമൊന്നുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com