24 മുതല്‍ കെഎം ഷാജി നിയമസഭാംഗമല്ല; വ്യക്തത വരുത്തി നിയമഭാ സെക്രട്ടറിയുടെ ഉത്തരവ്

അഴീക്കോട് മണ്ഡലത്തില്‍നിന്നുള്ള തെരഞ്ഞെടുപ്പു ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ മുസ്ലിംലീഗിലെ കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി
24 മുതല്‍ കെഎം ഷാജി നിയമസഭാംഗമല്ല; വ്യക്തത വരുത്തി നിയമഭാ സെക്രട്ടറിയുടെ ഉത്തരവ്

തിരുവനന്തപുരം: അഴീക്കോട് മണ്ഡലത്തില്‍നിന്നുള്ള തെരഞ്ഞെടുപ്പു ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ മുസ്ലിംലീഗിലെ കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. തെരഞ്ഞെടുപ്പു റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതി അനുവദിച്ച സ്‌റ്റേ കാലാവധി തീര്‍ന്നതിനാല്‍ ഈ മാസം 24 മുതല്‍ ഷാജി നിയമസഭാംഗം അല്ലാതായെന്നാണ് ഉത്തരവില്‍ പറയുന്നത്.

തെരഞ്ഞെടുപ്പിനിടെ വര്‍ഗീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. സുപ്രിം കോടതിയെ സമീപിക്കുന്നതിനായി ഈ മാസം 24വരെ റദ്ദാക്കിയ നടപടിക്കു സ്റ്റേ അനുവദിച്ചിരുന്നു. ഇതിനിടെ ഷാജി സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. ഇതിനെത്തുടര്‍ന്നാണ് ഷാജിയുടെ നിയമസഭാംഗത്വം റദ്ദാവുന്ന സാഹചര്യമുണ്ടായത്.

ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്നും എന്നാല്‍ ഷാജിക്കു നിയമസഭാ നടപടികളില്‍ പങ്കെടുക്കാം എന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് വാക്കാല്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇക്കാര്യം ഉത്തരവായി ഇറക്കാന്‍ കോടതി വിസമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് സ്‌റ്റേ നീട്ടുന്നതിന് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. സുപ്രിം കോടതിയെ സമീപിച്ചതിനാല്‍ സ്‌റ്റേ നീട്ടാനാവില്ലെന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

ഷാജിക്കു നിയമസഭാംഗമായി തുടരാന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാവില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് ഇറക്കാത്ത സ്ഥിതിക്ക് ഷാജിയെ സഭയില്‍ പ്രവേശിപ്പിക്കാനാവില്ലെന്നും സ്പീക്കര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഭാംഗത്വം റദ്ദായതായി വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പു വന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com