നിങ്ങൾ സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണോ?; കംപ്യൂട്ടർ പ്രാവീണ്യം നിർബന്ധമാക്കുന്നു, 120 മണിക്കൂർ സിലബസ് പരിഗണനയിൽ
തിരുവനന്തപുരം: സർക്കാർ- പൊതുമേഖല നിയമനങ്ങൾക്ക് വിവര സാങ്കേതിക വിദ്യയിലെ പ്രാവീണ്യം ബാധകമാക്കുന്നു. സർക്കാരിന്റെ സേവനങ്ങളും നടപടികളും കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് മാറുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഭാവി നിയമനങ്ങളിൽ കമ്പ്യൂട്ടർ- ഒാൺലൈൻ പരിജ്ഞാനം ഉറപ്പുനൽകുന്ന സർട്ടിഫിക്കറ്റ് കോഴ്സ് നിർബന്ധമാക്കാമെന്ന വിദഗ്ദസമിതി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഒരു മാസത്തിനകം സിലബസ് തയാറാക്കുന്നതിന് ഐടി സെക്രട്ടറി കൺവീനറായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. പൊതുഭരണം, ഭരണപരിഷ്കാരം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
സി-ഡാക്, ഡി-ഡിറ്റ്, കെൽട്രോൺ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ നടത്തുന്ന കോഴ്സുകളിൽ സർക്കാർ നിയമനങ്ങൾക്ക് ബാധകമാക്കാവുന്നവ പരിശോധിക്കാനാണ് വിദഗ്ദസമിതിയെ നിയോഗിച്ചത്. പലതരം കോഴ്സുകളായതിനാൽ, അവരുടെ ഉള്ളടക്കം പരിഗണിക്കാമെന്നായിരുന്നു ശിപാർശ. ഇൗ സാഹചര്യത്തിലാണ് ഇ-ഒാഫിസ് സംവിധാനം കാര്യക്ഷമമാക്കാൻ കഴിയുംവിധം കോഴ്സ് തയാറാക്കാൻ കമ്മിറ്റിയെ നിയമിച്ചത്.
120 മണിക്കൂർ ദൈർഘ്യമുള്ള സിലബസാണ് പരിഗണിക്കുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പരീക്ഷ ബോർഡോ സർക്കാരിന്റെ ഐടി സ്ഥാപനങ്ങളോ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും. ഇൗ സർട്ടിഫിക്കറ്റാണ് നിയമനങ്ങൾക്ക് ബാധകമാക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ