തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഇന്ന് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറും. രാവിലെ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് രാജിക്കത്ത് കൈമാറുക. കെ കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയും ഇന്ന് തീരുമാനിച്ചേക്കും. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്.
വെള്ളിയാഴ്ച ബംഗ്ളൂരുവിൽ ദേവഗൗഡയുടെ നേതൃത്വത്തിൽ നടന്ന് ഉന്നതതല ചർച്ചയിലാണ് മന്ത്രിയെ മാറ്റാൻ തീരുമാനിച്ചത്. പാർട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്പിച്ചു കഴിഞ്ഞു. ഉടൻ എൽഡിഎഫ് ചേർന്ന് കെ കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞയും തീരുമാനിക്കും. നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
മന്ത്രിസ്ഥാനം വെച്ചുമാറുന്നത് സംബന്ദിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നാണ് മാത്യു ടി തോമസ് വിഭാഗം പറയുന്നത്. കെ കൃഷ്ണൻകുട്ടി മന്ത്രിയാകുമ്പോൾ, അദ്ദേഹം വഹിച്ചിരുന്ന പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം മാത്യു ടി തോമസിന് നൽകണമെന്നും ഈ വിഭാഗം ആവശ്യമുന്നയിക്കുന്നു. അല്ലെങ്കിൽ സി കെ നാണുവിനെ പ്രസിഡന്റാക്കാൻ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം നീലലോഹിതദാസൻ നാടാരെ പ്രസിഡന്റാക്കാനാണ് കൃഷ്ണൻകുട്ടി വിഭാഗത്തിന്റെ ആലോചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ