കെഎം ഷാജിക്ക് ആശ്വാസം; അയോഗ്യനാക്കിയ ഉത്തരവ് സുപ്രിം കോടതി സ്‌റ്റേ ചെയ്തു

കെഎം ഷാജിക്ക് ആശ്വാസം; അയോഗ്യനാക്കിയ ഉത്തരവ് സുപ്രിം കോടതി സ്‌റ്റേ ചെയ്തു

അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍നിന്നും കെഎം ഷാജിയുടെ തെരഞ്ഞെടുപ്പു റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍നിന്നും കെഎം ഷാജിയുടെ തെരഞ്ഞെടുപ്പു റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. കെഎം ഷാജിയുടെ അപ്പീലിലാണ് ജസ്റ്റിസുമാരായ എകെ സിക്രി, എംആര്‍ ഷാ, അശോക് ഭൂഷണ്‍ എന്നിവരുടെ ഉത്തരവ്. 

ഹൈക്കോടതി വിധിക്കെതിരെ കെഎം ഷാജി നല്‍കിയ അപ്പീലില്‍ തീരുമാനമാവുന്നതു വരെയാണ് സ്റ്റേ. അപ്പീല്‍ ജനുവരിയില്‍ പരിഗണിക്കും. അതുവരെ ഷാജിക്കു നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടവകാശം ഉണ്ടാവില്ലെന്ന് കോടതി വ്യക്തമാക്കി. ആനൂകൂല്യങ്ങള്‍ വാങ്ങാനുമാവില്ല.

ഹൈക്കോടതി സ്‌റ്റേ നീട്ടിനല്‍കാത്ത സാഹചര്യത്തില്‍ ഷാജിയുടെ നിയമസഭാംഗത്വം റദ്ദായതായി കഴിഞ്ഞ ദിവസം നിയമസഭാ സെക്രട്ടറി അറിയിച്ചിരുന്നു. ഇന്ന് അപ്പീല്‍ പരിഗണിച്ചപ്പോള്‍ വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 

പ്രചാരണത്തില്‍ മതവിശ്വാസത്തെ ദുരുപയോഗം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി, എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഷാജിയുടെ തെരഞ്ഞെടുപ്പു റദ്ദാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറു വര്‍ഷത്തേക്ക് അയോഗ്യതയും കല്‍പ്പിച്ചിട്ടുണ്ട്. 

ഇസ്ലാം മതസ്ഥരുടെ ഇടയില്‍ വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നികേഷ് ഹര്‍ജി നല്‍കിയത്. 

വാശിയേറിയ പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നികേഷ് കുമാറിനെ 2642 വോട്ടിനാണ് മുസ്ലിം ലീഗിലെ കെഎം ഷാജി തോല്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com