പി.കെ ശശിക്ക് എതിരെ സ്വമേധയാ കേസെടുക്കാത്തത് പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതി പറയാത്തതുകൊണ്ട്: വനിതാ കമ്മീഷന്‍

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്ക് എതിരായുള്ള പീഡന ആരോപണത്തില്‍ സ്വമേധയാ കേസെടുക്കാത്തത് പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതി പറയാത്തതുകൊണ്ടൈന്ന് വനിതാ കമ്മീഷന്‍
പി.കെ ശശിക്ക് എതിരെ സ്വമേധയാ കേസെടുക്കാത്തത് പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതി പറയാത്തതുകൊണ്ട്: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്ക് എതിരായുള്ള പീഡന ആരോപണത്തില്‍ സ്വമേധയാ കേസെടുക്കാത്തത് പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതി പറയാത്തതുകൊണ്ടൈന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പീഡന ആരോപണം ഉയര്‍ന്നിട്ടും വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കാത്തതിനെ കുറിച്ച് വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

നേരത്തെ  പി.കെ ശശിയെ സിപിഎം ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന് സംസ്ഥാന സമിതിയിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍ പ്രകാരം ശശിയെ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. ഡിവൈഎഫ്‌ഐ നേതാവായ പരാതിക്കാരിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സിപിഎം അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം കടുത്ത നടപടിയാണ് സസ്‌പെന്‍ഷന്‍.

പി കെ ശശി പരാതിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായത്. ലൈംഗിക ചുവയോടെ വനിതാ നേതാവിനോട് ശശി സംസാരിച്ചിരുന്നുവെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഫോണിലൂടെ മോശമായി സംസാരിച്ചത് അച്ചടക്ക നടപടി എടുക്കാവുന്ന കുറ്റമാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന ശശിയുടെ അടുപ്പക്കാര്‍ ഉന്നയിച്ച വാദം കമ്മീഷന്‍ അംഗമായ മന്ത്രി എ കെ ബാലനും കമ്മീഷന്‍ യോഗത്തില്‍ ഉയര്‍ത്തി. എന്നാല്‍ കമ്മീഷനിലെ മറ്റൊരു അംഗമായ പി കെ ശ്രീമതി ഈ വാദം തള്ളുകയായിരുന്നു. പരാതിയെ ഈ തരത്തിലേക്ക് വ്യാഖ്യാനിച്ച് കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. ഇത് അനുവദിക്കാനാവില്ലെന്നും ശ്രീമതി നിലപാടെടുത്തു. കൂടാതെ വനിതാ നേതാവിനെതിരെ ശശി മോശം പെരുമാറ്റം നടത്തിയത് വ്യക്തമാണെന്നും ശ്രീമതി വ്യക്തമാക്കി.

ഫോണിലൂടെ ശശി നടത്തിയ സംഭാഷണങ്ങളുടെ റെക്കോഡ് പരാതിക്കാരി അന്വേഷണ കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ്, ശശി ഫോണിലൂടെ മോശം പെരുമാറ്റം നടത്തുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് കമ്മീഷന്‍ നിഗമനത്തിലെത്തിയത്. അതേസമയം പരാതി പുറത്ത് മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നില്‍ വിഭാഗീതയുണ്ടെന്ന ആക്ഷേപം ശരിയാണെന്നും കമ്മീഷന്‍വിലയിരുത്തിയിരുന്നു.

താന്‍ യാതൊരു പെരുമാറ്റദൂഷ്യവും നടത്തിയിട്ടില്ലെന്നാണ് ശശി നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് പികെ ശശി അന്വേഷണ കമ്മീഷന് വിശദീകരണവും നല്‍കിയിരുന്നു. നിലവില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗമാണ് പി കെ ശശി. സിപിഎം സമ്മേളന കാലയളവിലാണ് പരാതിക്കടിസ്ഥാനമായ സംഭവങ്ങള്‍ ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com