ആചാരസംരക്ഷണത്തിന് സ്വകാര്യബില്ലുമായി എം വിന്‍സെന്റ് ; ഭരണഘടനാ വിരുദ്ധമെന്ന് നിയമോപദേശം ; സ്പീക്കര്‍ അനുമതി നിഷേധിച്ചു

സുപ്രിംകോടതി വിധിക്കെതിരെ സ്വകാര്യബില്‍ കൊണ്ടുവരാനാകില്ലെന്ന് സ്പീക്കര്‍
ആചാരസംരക്ഷണത്തിന് സ്വകാര്യബില്ലുമായി എം വിന്‍സെന്റ് ; ഭരണഘടനാ വിരുദ്ധമെന്ന് നിയമോപദേശം ; സ്പീക്കര്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ എം വിന്‍സെന്റ് എംഎല്‍എ സ്വകാര്യ ബില്ലുമായി രംഗത്തെത്തി. ആചാര സംരക്ഷണത്തിനായാണ് ബില്‍ കൊണ്ടുവരാന്‍  എം വിന്‍സെന്റ് ശ്രമിച്ചത്. അയ്യപ്പ വിശ്വാസികളെ പ്രത്യേകമതവിഭാഗമായി പരിഗണിച്ച് ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെട്ടിരുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടാണ്  കോവളം എംഎല്‍എ സ്വകാര്യ ബില്ലിന് അനുമതി തേടിയത്. 

ഈ ബില്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടു. സുപ്രിം കോടതി വിധിയുടെ സാഹചര്യത്തില്‍ ബില്ലിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ല.   അതിനാല്‍ ബില്‍ പരിഗണിക്കാനാകില്ലെന്നുമായിരുന്നു നിയമ വകുപ്പില്‍ നിന്നുള്ള മറുപടി. ബില്ലിലെ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും നിയമവകുപ്പ്  നിയമോപദേശം നൽകി. 

ഇതേത്തുടർന്ന് സ്പീക്കർ ബില്ലിന് അവതരണാനുമതി നിഷേധിച്ചു. സുപ്രിംകോടതി വിധിക്കെതിരെ സ്വകാര്യബില്‍ കൊണ്ടുവരാനാകില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. നിയമവകുപ്പിന്റെ മറുപടിയ്‌ക്കൊപ്പമാണ് ബില്ലിന് അനുമതിയില്ല എന്ന കാര്യം സ്പീക്കറുടെ ഓഫീസ് അറിയിച്ചത്. 

അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഏതറ്റം വരെയും പോകാന്‍ യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് കടുപ്പിച്ചത്. 

അതിനിടെ ശബരിമലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ നീട്ടി. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ട് പത്തനംതിട്ട കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന് പൊലീസും ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com