സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം : രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവരാണ് അറസ്റ്റിലായത്
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം : രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവരാണ് അറസ്റ്റിലായത്. ആര്‍എസ്എസ് ജില്ലാ കാര്യവാഹകാണ് രൂപേഷ്. ഷിജിയും ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. 

പ്രതികളെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ തിരിച്ചറിഞ്ഞു. ഇവര്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2017 ജൂണ്‍ ഏഴിന് പുലര്‍ച്ചെ ഒന്നരയോടെയാണ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ സിഎച്ച് കണാരന്‍ മന്ദിരത്തിനു നേരെ ബോംബേറുണ്ടായത്. ജില്ലാ സെക്രട്ടറി പി മോഹനന്‍ ഓഫീസിലെത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പായിരുന്നു ആക്രമണം. 

അക്രമികള്‍ രണ്ട് ബോംബുകളാണ് എറിഞ്ഞത്. ബോംബ് ചീളുകള്‍ തെറിച്ച് ജില്ലാകമ്മിറ്റി ഓഫീസിന്റെ ചില്ല് തകര്‍ന്നു. നിര്‍ത്തിയിട്ട ആക്ടീവ സ്‌കൂട്ടറിന് കേടുപറ്റി. ഓഫീസില്‍ പത്തോളം പേരുണ്ടായിരുന്നു. പൊട്ടാത്ത ബോംബ് ഓഫീസ് മുറ്റത്തുനിന്ന് കണ്ടുകിട്ടി. തിരുവനന്തപുരത്ത് ബിജെപി ജില്ലാ ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. 

സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും, ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കുകയാണ് ലക്ഷ്യമിട്ടതെന്നും സിപിഎം ആരോപിച്ചിരുന്നു. അക്രമികള്‍ക്കെതിരെ വധശ്രമത്തിന് ഐപിസി 307ാം വകുപ്പ് പ്രകാരവും സംഘം ചേര്‍ന്ന് അതിക്രമം നടത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്തതിന് 143, 144, 147, 148, 149, 458 വകുപ്പുകള്‍ പ്രകാരവും സ്‌ഫോടക വസ്തു നിരോധന നിയമത്തിലെ 3, 5 വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസറ്റര്‍ ചെയ്തത്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് അന്വേഷണം െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com