സ്‌കൂളുകളില്‍ ഇനി മുതല്‍ തോന്നിയപോലെ പിടിഎ ഫണ്ട് പിരിക്കാന്‍ കഴിയില്ല; കടിഞ്ഞാണുമായി വിദ്യാഭ്യാസ വകുപ്പ് 

സ്‌കൂളുകളിലെ പി.ടി.എ ഫണ്ടിന്റെ ദുര്‍വിനിയോഗം തടയാന്‍ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
സ്‌കൂളുകളില്‍ ഇനി മുതല്‍ തോന്നിയപോലെ പിടിഎ ഫണ്ട് പിരിക്കാന്‍ കഴിയില്ല; കടിഞ്ഞാണുമായി വിദ്യാഭ്യാസ വകുപ്പ് 

കൊല്ലം: സ്‌കൂളുകളിലെ പിടിഎ ഫണ്ടിന്റെ ദുര്‍വിനിയോഗം തടയാന്‍ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അസലിന്റെ പകര്‍പ്പ് സൂക്ഷിക്കാന്‍ കഴിയുന്ന കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ചുള്ള രസീത് മാത്രമേ ഇനി മുതല്‍ സ്‌കൂളുകളില്‍ പണപ്പിരിവിനായി ഉപയോഗിക്കാവൂയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.കണക്കുകള്‍ വകുപ്പ് തലത്തില്‍ പരിശോധിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും ടി.ടി.ഐകളിലും  പിടിഎ ഫണ്ട് പിരിവില്‍ ക്രമക്കേട് നടക്കുന്നതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചുള്ളതിനേക്കാള്‍ ഉയര്‍ന്ന തുക പിടിഎ ഫണ്ടായി പിടിച്ചുവാങ്ങുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും രസീത് നല്‍കാതെയാണ് പണപ്പിരിവ്. ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ സ്ഥിരീകരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.

നിലവില്‍ സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന എല്ലാ രസീതുകളും പിന്‍വലിക്കണം. പുതുതായി കാര്‍ബര്‍ പേപ്പര്‍ ഉപയോഗിക്കുന്ന രസീതുകള്‍ അച്ചടിച്ച് നമ്പര്‍ സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷമേ ഉപയോഗിക്കാവൂ. എ.ഇ.ഒ മുതല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ സ്‌കൂളുകളിലെത്തി രസീതും പി.ടി.എയുടെ വരവ് ചെലവ് കണക്കുകളും പരിശോധിക്കണം. കണക്കുകള്‍ വകുപ്പ് തലത്തില്‍ ഓഡിറ്റ് നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

അക്കാദമിക ആവശ്യങ്ങള്‍ക്കായി എല്‍പി ക്ലാസുകളില്‍ 20 രൂപയും യുപിയില്‍ 50ഉം, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 100 ഉം ആണ് പരമാവധി പിരിക്കാവുന്ന തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com