ശബരിമല വിഷയത്തില്‍ തന്റെ നിലപാടിനെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐസക് പ്രയോഗിക്കുന്നത് പോലെ ആര്‍ത്തവാശുദ്ധി എന്ന് ഞാന്‍ ഉപയോഗിക്കില്ല.കാരണം സ്ത്രീകളുടെ ജൈവപരമായ പ്രത്യേകതയെ അശുദ്ധി എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കാന്‍ പോലും എനിക്ക് താല്പര്യമില്ലയെന്ന് ചെന്നിത്തല തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കേരളത്തില്‍ ബിജെപിക്ക് മുഖം നഷ്ടമായ സമയത്തെല്ലാം മേല്‍വിലാസം ഉണ്ടാക്കി നല്കാന് സിപിഎം സഹായിച്ചിട്ടുണ്ടെന്നും ചെന്നിത്ത ആരോപിച്ചു.
ബംഗാളിലും ത്രിപുരയിലും തകര്‍ന്നടിഞ്ഞു,കേരളത്തില്‍ എങ്ങനെയെങ്കിലും പിടിച്ചുനില്ക്കാന് കഷ്ടപ്പെടുന്ന സിപിഎം വലിയ വായില്‍ വര്‍ത്തമാനം പറയുന്നത് ആര്.എസ് എസ് ഫാസിസത്തെ തടയും എന്നൊക്കെയാണ്. ആര്.എസ്.എസുമായി കൂട്ടുകൂടാത്ത, അവരുടെ ആശയങ്ങളോട് എന്നും എതിര്‍ത്തു നില്ക്കുന്ന സംഘടനയാണ് കോണ്‍ഗ്രസ്. മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയാല്‍ വളരുന്നത് ബിജെപിയാണ് എന്ന തിരിച്ചറിവ് കൊണ്ടാണ് സിപിഎം സമ്മേളനത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാദിച്ചത്. അന്ന് യെച്ചൂരിക്ക് പിന്തുണകൊടുത്ത ഐസക് ഇപ്പോള്‍ പിണറായിയുടെ ഉച്ചഭാഷിണിയായി നടക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല.അതോ യെച്ചൂരിക്ക് ഐസക് പിന്തുണ എന്ന അന്നത്തെ വാര്‍ത്തയെല്ലാം വ്യാജമായിരുന്നോയെന്ന് ചെന്നിത്തല ചോദിച്ചു.
ശബരിമല വിഷയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മറ്റ് വിഷയങ്ങളെക്കുറിച്ചാണ് രമേശ് ചെന്നിത്തല പറയുന്നത് എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ തോമസ് ഐസക് പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിലൂടെ ധനമന്ത്രി കുത്തിത്തിരിപ്പുണ്ടാക്കുകയാണ് എന്ന ആരോപണത്തിനുള്ള മറുപടിയായിരുന്നു ഐസക്കിന്റെ പോസ്റ്റ്.
രമേശ് ചെന്നിത്തലയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ധനമന്ത്രി തോമസ് ഐസക്കിന്റെ വാട്ട് അബൗട്ടറി എന്നുതുടങ്ങുന്ന ഫേസ്ബുക് കുറിപ്പ് വായിച്ചപ്പോള്‍ കുമാരനാശാന്റെ കവിതയിലെ ഒരു വരിയാണ് മനസിലേക്ക് ഓടിയെത്തിയത് 'വണ്ടേ നീ തുലയുന്നു വിളക്കും കെടുത്തുന്നു' സ്വയം ഇല്ലാതായി കൊണ്ട് കേരളത്തിന്റെ സ്വസ്ഥതയുടെയും സമാധാനത്തിന്റെയും വെളിച്ചം കെടുത്താനാണ് സിപിഎമ്മിന്റെ ശ്രമം.ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നാണ് പതിറ്റാണ്ടുകളായി സിപിഎമ്മിനും ആര്.എസ്.എസിനും അഭിപ്രായം ഉണ്ടായിരുന്നത്. ഈ അഭിപ്രായം തുറന്നെഴുതിയ ഒ.രാജഗോപാല്‍ എം എല്‍ എ മുതല്‍ സജ്ജയന് വരെയുള്ളവരുടെ ലേഖനങ്ങള്‍ സംസാരിക്കുന്ന രേഖകളായി നമ്മുടെ മുന്നിലുണ്ട്. ഭഭനമ്മുടെ രണ്ടുപേരുടെയും ശബ്ദം എന്താ ചേട്ടാ ഒരേപോലെ ഇരിക്കുന്നത്ഭഭ എന്ന് ചോദിച്ച് സിപിഎം ചവിട്ടുന്ന സൈക്കിളിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു ആര്.എസ്.എസ് . സൈക്കിളില്‍ നിന്ന് ചാടിയിറങ്ങി ആളുകൂടുതലുള്ള ബസില്‍ നൂണ്ടു കയറിയതിന്റെ കാരണം ഒരിക്കലെങ്കിലും ഐസക് ചിന്തിച്ചിട്ടുണ്ടോ ? ഇവരുടെ മനംമാറ്റത്തിന് കാരണം സുപ്രീംകോടതി വിധി ആയിരുന്നില്ല. വിധിപുറത്തു വന്നു രണ്ടുദിവസം കൂടി സിപിഎമ്മിന്റെ നിലപാടില്‍ പിടിച്ചുനില്ക്കാന് ആര്.എസ്.എസ്.കിണഞ്ഞു ശ്രമിച്ചതാണ്. നാമജപഘോഷയാത്രകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കണ്ടപ്പോള്‍ സ്വയം നിയന്ത്രിക്കാനാവാതെ ലൈന്‍ ഒന്ന് മാറ്റിപ്പിടിക്കുകയായിരുന്നു. സിപിഎമ്മിന്റെ നിലപാട് തന്നെയായിരുന്നു അവര്‍ക്ക് പഥ്യം. കുറ്റബോധം ഉണ്ടായാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായി പോകും എന്നത് കൊണ്ടാണ് ഹോമിയോ മരുന്ന് കഴിക്കുന്നത് പോലെ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മൂന്ന് തരം അഭിപ്രായം പ്രകടിപ്പിച്ചു കേരള രാഷ്ട്രീയത്തിലെ ഹാസ്യകഥാപാത്രമായി ശ്രീധരന്‍പിള്ള മാറിയത്. ആര് എസ് എസ് കൊതിക്കുന്നതും സിപിഎം കല്പിക്കുന്നതും യുവതികള്‍ മല ചവിട്ടണം എന്നു തന്നെയാണ്.
ശബരിമലയിലെ ആചാരത്തിന്റെ ഭാഗമായി പത്തിനും അന്പതിനും പ്രായത്തിനിടയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് ഒഴിവാക്കണം എന്ന പഴയ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളത്.ശബരിമല കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നും അണുകിട ഞങ്ങള്‍ മാറിയിട്ടില്ല. വിധിപുറത്തുവന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ഞാന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തില്‍ ആചാരം സംരക്ഷിക്കുന്നതിനെക്കുറിച്ചു എടുത്തുപറഞ്ഞിരുന്നു.കൈരളിയില്‍ നിന്ന് ആ ബൈറ്റ് ഒന്ന് സംഘടിപ്പിച്ചു ഐസക് കേള്‍ക്കുന്നത് നല്ലതാണ്
.(കൈരളിയില്‍ ഐസക് ഇപ്പോള്‍ ചോദിച്ചാല്‍ കിട്ടുമോ എന്ന് ഉറപ്പില്ല ,സാരമില്ല നല്‍കിയില്ലെങ്കില്‍ പറഞ്ഞാല്‍ മതി ജയ്ഹിന്ദില്‍ നിന്നും കോപ്പി ചെയ്തു തരുന്നതാണ്). ശബരിമല വിഷയം വരുമ്പോള്‍ ആര്‍ത്തവവുമായി കൂട്ടി കെട്ടുന്നത് എന്തിനാണ് ?
ഐസക് പ്രയോഗിക്കുന്നത് പോലെ ആര്‍ത്തവാശുദ്ധി എന്ന് ഞാന്‍ ഉപയോഗിക്കില്ല.കാരണം സ്ത്രീകളുടെ ജൈവപരമായ പ്രത്യേകതയെ അശുദ്ധി എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കാന്‍ പോലും എനിക്ക് താല്പര്യമില്ല. ഓരോ മതത്തിനും ആരാധനയ്ക്കും ഓരോ ആചാരങ്ങളും അനുഷ്ടാനങ്ങളുമൊക്കെയുണ്ട്.സുന്നി പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കാറില്ല ,ചില ക്രിസ്തീയ സഭകളില്‍ അള്‍ത്താരയില്‍ സ്ത്രീകള്‍ പ്രവേശിക്കാറില്ല. ഇത്തരം ആചാരങ്ങളില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം അതാത് വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് മാത്രമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടിട്ടുണ്ട്. തോമസ് ഐസക്കിനും ഇതേ അഭിപ്രായം തന്നെയാണോ എന്നറിയില്ല ഏതായാലും രാഷ്ട്രീയ പാര്‍ട്ടികളല്ല ഇതൊക്കെ തീരുമാനിക്കേണ്ടത് എന്ന ചിന്താഗതിയാണ് കോണ്‍ഗ്രസിനുള്ളത്. എല്ലാ ആചാരങ്ങളിലും ഇടപെട്ടുകളയാം എന്ന് കരുതി നിരീശ്വരവാദിയും 13 നമ്പര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഐസക് എഴുതുമ്പോള്‍ ഈശ്വരവിശ്വാസികളുടെ വികാരത്തിന് മുറിവേല്‍ക്കുന്നുണ്ട്.
തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി ശ്രീരാമനെ ഓര്‍ക്കുന്നത് പോലെ സിപിഎം തെരെഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് അമ്പലവും പള്ളിയുമൊക്കെ സന്ദര്‍ശിക്കുന്നത്.ഈ സമയം ശ്രീധരന്‍പിള്ള പറഞ്ഞതുപോലെ സുവര്‍ണാവസരവും ബാക്കിയുള്ള സമയം മതമേലധ്യക്ഷന്മാരും സമുദായ നേതൃത്വവും ഇവര്‍ക്ക് നികൃഷ്ടജീവികളുമാണ്.
കേരളത്തില്‍ ബിജെപിക്ക് മുഖം നഷ്ടമായ സമയത്തെല്ലാം മേല്‍വിലാസം ഉണ്ടാക്കി നല്കാന് സിപിഎം സഹായിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണം. മെഡിക്കല്‍ കോഴ അഴിമതിയില്‍ നാണം കെട്ടു ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ഒളിച്ച ബിജെപിക്ക് മാളത്തില്‍ നിന്ന് പുറത്തിറങ്ങാനാണ് ആക്രമണം ഉണ്ടാക്കി സിപിഎം സഹായിച്ചത്. ഈ സഹായം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.1970 നിയമസഭാ തെരെഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന പിണറായി വിജയന് 743 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടന്നുകൂടിയത്. എന്നാല്‍ ജനസംഘവുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട 1977 കാലത്ത് സിപിഎം സഥാനാര്‍ത്ഥിയായി ഇതേ മണ്ഡലത്തില്‍ മത്സരിച്ച പിണറായി വിജയന്റെ ഭൂരിപക്ഷം 4401 ആയി ഉയര്‍ന്നു. ഈ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ജനസംഘം സ്ഥാപക നേതാവ് കെജി മാരാര്‍ ആണ് കാസര്‍ഗോഡ് ഉദുമയില്‍ മത്സരിച്ചത്. അന്നത്തെ സിപിഎം നേതാക്കളായ ഇ കെ നായനാര്‍ ,എം വി രാഘവന് എന്നിവരടക്കം കെജി മാരാര്‍ക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചെങ്കിലും 3545 വോട്ടിന് പരാജയപ്പെട്ടു. 1977 കാലത്ത് ആര്.എസ് എസിന്റെ സഹായം ലഭിച്ചില്ലായിരുന്നെങ്കില്‍ സിപിഎം വിരലില്‍ എണ്ണാവുന്ന സീറ്റുകളില്‍ ഒതുങ്ങുമായിരുന്നു. കാലകാലങ്ങളായി സിപിഎമ്മിന്റെയും ആര് എസ് എസിന്റെയും ടോം ആന്‍ഡ് ജെറി കളി നമ്മള് കാണുകയാണ്.
ബംഗാളിലും ത്രിപുരയിലും തകര്‍ന്നടിഞ്ഞു ,കേരളത്തില്‍ എങ്ങനെയെങ്കിലും പിടിച്ചുനില്ക്കാന് കഷ്ടപ്പെടുന്ന സിപിഎം വലിയ വായില്‍ വര്‍ത്തമാനം പറയുന്നത് ആര്.എസ് എസ് ഫാസിസത്തെ തടയും എന്നൊക്കെയാണ്. ആര്.എസ്.എസുമായി കൂട്ടുകൂടാത്ത, അവരുടെ ആശയങ്ങളോട് എന്നും എതിര്‍ത്തു നില്ക്കുന്ന സംഘടനയാണ് കോണ്‍ഗ്രസ്. മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയാല്‍ വളരുന്നത് ബിജെപിയാണ് എന്ന തിരിച്ചറിവ് കൊണ്ടാണ് സിപിഎം സമ്മേളനത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാദിച്ചത്. അന്ന് യെച്ചൂരിക്ക് പിന്തുണകൊടുത്ത ഐസക് ഇപ്പോള്‍ പിണറായിയുടെ ഉച്ചഭാഷിണിയായി നടക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല.അതോ യെച്ചൂരിക്ക് ഐസക് പിന്തുണ എന്ന അന്നത്തെ വാര്‍ത്തയെല്ലാം വ്യാജമായിരുന്നോ ?
ഇ എം എസിന്റെ ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിന്റെ 1142 പേജുകളില്‍ ഒരിടത്തും വൈക്കം സത്യാഗ്രഹം എന്നവാക്ക് പോലുമില്ല.കേരളം മലയാളികളുടെ മാതൃഭൂമി എന്നചരിത്രത്തിലും അധികം പരാമര്‍ശിക്കാതെ ഇതെല്ലാം ഒഴിവാക്കപ്പെട്ടപ്പോള്‍ ഭഭഇതുചരിത്രമല്ല തനി നമ്പൂതിരിസം ആണ്ഭഭ എന്നായിരുന്നു പ്രൊഫ മുണ്ടശ്ശേരിയുടെ കടുത്ത വിമര്‍ശനം. ക്ഷേത്രപ്രവേശന വിളംബരം ഈ വര്‍ഷം ആണ് ആദ്യമായി ഇടതുപക്ഷ സര്‍ക്കാര്‍ ആഘോഷിക്കുന്നത്.
ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി പോലീസിന്റെ മൈക്ക് എടുത്തു പ്രസംഗിച്ചത് ശബരിമല ശാന്തമാക്കാനാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് പത്രങ്ങളില്‍ ഉണ്ടായിരുന്നല്ലോ (അതോ ഇനി പത്രവായനയും ഐസക് അവസാനിപ്പിച്ചോ ?) കുറച്ചു ദിവസം ശബരിമലയിലെ ആഭ്യന്തരമന്ത്രി വത്സന് തില്ലങ്കേരി ആയിരുന്നു. എന്തിനാണ് നിങ്ങള്‍ കടിഞ്ഞാണ്‍ ആര്.എസ് .എസ് നേതാവിനെ ഏല്‍പ്പിച്ചത് ? ഈ ലക്കം പുറത്തിറങ്ങിയ സമകാലിക മലയാളം വാരിക കൂടി ഐസക്ക് വായിക്കണം. ആര്.എസ്.എസിലേക്കുള്ള സിപിഎമ്മിന്റെ പാലം താനാണ് എന്ന് വത്സന് തില്ലങ്കേരി തുറന്നു പറയുന്നുണ്ട്. സിപിഎമ്മുകാരുടെ വോട്ട് വാങ്ങി വിജയിച്ചു പൊതുരംഗത്ത് എത്തി ഒടുവില്‍ ബിജെപിയിലേക്ക് ചേക്കേറിയ ആളാണല്ലോ ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും ട്രോളന്മാരുടെ ഇഷ്ടകഥാപാത്രവുമായ അല്‍ഫോന്‍സ് കണ്ണന്താനം. വിശ്വനാഥമേനോന് ,പിസി തോമസ് തുടങ്ങിയ എത്രയോ നേതാക്കളെയാണ് ബിജെപി മുന്നണിക്ക് ഇടതുപക്ഷം സംഭാവന ചെയ്തത്. ശബരിമലയിലെ അന്നദാനം സംഘപരിവാര്‍ സംഘടനയ്ക്ക് പതിച്ചു കൊടുത്തെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രഹസ്യമായി നീക്കുപോക്ക് നടത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം. ഇടതുപക്ഷത്തിന്റെ തന്ത്രം അറിയാവുന്നവര്‍ ബിജെപി പാളയത്തില്‍ ഉള്ളത് ചെറിയകളിയല്ല. അതേപോലെ ട്രോജന്‍ കുതിരയില്‍ പടയാളികളെ നഗരത്തിലേക്ക് ഒളിച്ചുകടത്തിയത് പോലെ കൊലപാതകരാഷ്ട്രീയത്തിന്റെ ശകുനികളെ ആര്.എസ്.എസ് സിപിഎമ്മിലേക്ക് കടത്തിയിട്ടുണ്ട്. പലബോര്ഡുകളിലും ഉന്നതസ്ഥാനങ്ങള്‍ നല്കി സിപിഎം ഇവരെ ആദരിച്ചിരിക്കുകയാണ്. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ആയിരുന്ന ഒ.കെ വാസുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് പിണറായി വിജയന് അടക്കമുള്ളവര്‍ ഇന്നലെയും വോട്ട് ചെയ്തു വിജയിപ്പിച്ചു.
തോല്‍വിയുടെ അവസാന നിമിഷം വരെ ബംഗാളിലും ത്രിപുരയിലും സിപിഎം ആത്മവിശ്വാസത്തിലായിരുന്നു. ഈ സംസ്ഥാനങ്ങളില്‍ സംഭവിച്ചത് പോലെ ഇടതുപക്ഷം കേരളത്തില്‍ തുടച്ചുനീക്കപ്പെടരുത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ