ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി ; ശബരിമലയില്‍ വനഭൂമി വിട്ടുനല്‍കാനാവില്ലെന്ന് കേന്ദ്രം

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500 ഏക്കര്‍ വനഭൂമി വിട്ടുനല്‍കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്
ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി ; ശബരിമലയില്‍ വനഭൂമി വിട്ടുനല്‍കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി : ശബരിമല വികസനത്തിന് വനഭൂമി വിട്ടു നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ട ഭൂമിയായതിനാല്‍ സ്ഥലം വിട്ടുനല്‍കാനാകില്ലെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500 ഏക്കര്‍ വനഭൂമി വിട്ടുനല്‍കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. ദേവസ്വം ബോര്‍ഡിന്റെ ഈ ആവശ്യം പരിസ്ഥിതി മന്ത്രാലയം തള്ളി. 

നിലവിലെ നിര്‍മാണങ്ങളില്‍ അപാകതയുള്ള പലതും പൊളിച്ചുനീക്കണമെന്ന നിര്‍ദേശവും മന്ത്രാലയം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. യുവതീപ്രവേശത്തിന് സുപ്രീം കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നതിനായി ബോര്‍ഡ് വനഭൂമി ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ നിലപാട് നിലവിലെ സൗകര്യങ്ങള്‍ പരിമിതമെന്ന് ആവര്‍ത്തിക്കുന്ന ബോര്‍ഡിന് പ്രതിസന്ധിയാകും. 

വിരിവയ്ക്കാനുള്ള സൗകര്യക്കുറവിനൊപ്പം ശുചി മുറിയുടെ അപര്യാപ്തതയും ശബരിമലയില്‍ നിലനില്‍ക്കുന്നുണ്ട്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പെടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദേവസ്വം ബോര്‍ഡും വനം വകുപ്പും തമ്മില്‍ ചില തര്‍ക്കങ്ങളും നിലവിലുണ്ട്. ഇതു പരിഹരിക്കുന്നതിന് സംയുക്ത സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണു കൂടുതല്‍ വനഭൂമിയെന്ന ആവശ്യം ഉന്നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com