പിണറായി വിജയന് ഇനിയുള്ളത് രണ്ട് വര്‍ഷം; ഓര്‍മ്മപ്പെടുത്തലുമായി കെ സുരേന്ദ്രന്‍

പിണറായി വിജയന്‍ ആധുനിക സ്റ്റാലിന്‍ - മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിലുള്ള വ്യക്തിവൈരാഗ്യമാണ് തനിക്കെതിരെയുള്ള കേസുകളെന്ന് കെ സുരേന്ദ്രന്‍ 
പിണറായി വിജയന് ഇനിയുള്ളത് രണ്ട് വര്‍ഷം; ഓര്‍മ്മപ്പെടുത്തലുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പിണറായി വിജയന്‍ ആധുനിക സ്റ്റാലിനാണെന്നും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിലുള്ള വ്യക്തിവൈരാഗ്യമാണ് തനിക്കെതിരെയുളള കേസുകളെന്നും മുഖ്യമന്ത്രി കൈകൊള്ളുന്നത് ഫാസിസ്റ്റ് സമീപനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അധികകാലം മുഖ്യമന്ത്രിയുടെ ഇത്തരം കളികള്‍ മുന്നോട്ട് പോകില്ലെന്നും രണ്ട് വര്‍ഷം കൂടിയാണ് ഇനിയുള്ളതതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. 

അതിനിടെ ശബരിമല സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. കേസിലെ ഒന്നാം പ്രതി സൂരജിന്റെ ജാമ്യാപേക്ഷയും കോടതി നിരസിച്ചു.

കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സുരേന്ദ്രനു ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഗൂഢാലോചന കേസില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസിലെ ഒന്നാംപ്രതിയുമായി സുരേന്ദ്രന്റെ സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.സുരേന്ദ്രനെതിരെ ബോധപൂര്‍വം നിരന്തരം കേസുകള്‍ എടുക്കുകയാണെന്നാണ് അദ്ദേഹത്തിനു വേണ്ടി ഹാജരായ കെ രാംകുമാര്‍ വാദിച്ചത്. നിരോധനാജ്ഞ ലംഘിച്ച ജാമ്യം ലഭിച്ചിട്ടും സുരേന്ദ്രനെ അന്യായമായി ജയിലില്‍ പാര്‍പ്പിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതു വസ്തുതാപരമായി തെറ്റാണെന്ന് പൊലീസ് മറുപടി നല്‍കി.

അതിനിടെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ കെ സുരേന്ദ്രന് ഇന്നു ജാമ്യം ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com