'ലിംഗസമത്വം എല്ലാ മതങ്ങള്‍ക്കും ബാധകമാണെന്ന് എന്തുകൊണ്ടാണ് ഈ സര്‍ക്കാരിനു തോന്നാത്തത് ?' 

വിശ്വാസത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അവധാനതയോടെ സമീപിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ തയ്യാറായില്ലെങ്കില്‍ വിപരീതഫലമാണുണ്ടാവുക
'ലിംഗസമത്വം എല്ലാ മതങ്ങള്‍ക്കും ബാധകമാണെന്ന് എന്തുകൊണ്ടാണ് ഈ സര്‍ക്കാരിനു തോന്നാത്തത് ?' 


കോഴിക്കോട് : ശബരിമലയിലെ സ്ത്രീപ്രവേശനപ്രശ്‌നം സുപ്രീംകോടതി വിധിയോടു കൂടി ഒരു താത്വിക പ്രശ്‌നം എന്ന നിലയില്‍ നിന്ന് വിശ്വാസി സമൂഹത്തെ ബാധിക്കുന്ന വൈകാരിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അവധാനതയോടെ സമീപിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ തയ്യാറായില്ലെങ്കില്‍ വിപരീതഫലമാണുണ്ടാവുകയെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

കേരളസര്‍ക്കാരിന്റെ നിലപാട് സാമൂഹ്യപരിഷ്‌കരണലക്ഷ്യം വെച്ചുള്ളതല്ല. മറിച്ച് ദുരുദ്ദേശപരമാണെന്നും വ്യക്തമാവുമ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാവുകയാണ്. ഫലത്തില്‍ ശാന്തി തേടി ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഇതുവഴി അശാന്തിയാണ് ലഭിക്കുന്നത്. ലിംഗസമത്വം എല്ലാ മതങ്ങള്‍ക്കും ബാധകമാണെന്ന് എന്തുകൊണ്ടാണ് ഈ സര്‍ക്കാരിനു തോന്നാത്തത് ? ശബരിമലയെയും ഹിന്ദുസമൂഹത്തെയും തകര്‍ക്കുക എന്ന ഉദ്ദേശത്തിലാണ് സി. പി. എം സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ അതനുവദിച്ചു കൊടുക്കാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ശബരിമലയിലെ സ്ത്രീപ്രവേശനപ്രശ്‌നം സുപ്രീംകോടതിവിധിയോടുകൂടി ഒരു താത്വിക പ്രശ്‌നം എന്ന നിലയില്‍നിന്ന് കോടിക്കണക്കിനു വരുന്ന വിശ്വാസി സമൂഹത്തെ ബാധിക്കുന്ന ഒരു വൈകാരിക പ്രശ്‌നമായി മാറിയിരിക്കുകയാണ്. ആചാരപരിഷ്‌കരണങ്ങളും കാലാനുസൃതമായ മാറ്റങ്ങളും നീതിന്യായകോടതികള്‍ക്കും ഭരണകൂടങ്ങള്‍ക്കും മാത്രമായി നിര്‍വഹിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നാണ് വിധിയോടുള്ള സമൂഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. നിരന്തരമായ ചര്‍ച്ചകളും ബോധവല്‍ക്കരണവും ആവശ്യമായ സാവകാശവും ഇതിനായി വേണ്ടിവരും. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അവധാനതയോടെ സമീപിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ തയ്യാറായില്ലെങ്കില്‍ വിപരീതഫലമാണുണ്ടാവുക. കേരളസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് സാമൂഹ്യപരിഷ്‌കരണലക്ഷ്യം വെച്ചുള്ളതല്ലെന്നും മറിച്ച് ദുരുദ്ദേശപരമാണെന്നും വ്യക്തമാവുക കൂടിചെയ്യുമ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാവുകയാണ്. ഫലത്തില്‍ ശാന്തി തേടി ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഇതുവഴി അശാന്തിയാണ് ലഭിക്കുന്നത്. ബന്ധപ്പെട്ട ഒരു തലത്തിലും ആശയവിനിമയം നടത്താതെ സങ്കീര്‍ണ്ണമായ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ഒരു മുന്‍ധാരണയുമില്ലാതെയാണ് ഇടതുസര്‍ക്കാര്‍ ഈ പ്രശ്‌നം കൈകാര്യം ചെയ്തത്. ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ തികഞ്ഞ അവ്യക്തതയാണുള്ളത്. ലിംഗസമത്വം എല്ലാ മതങ്ങള്‍ക്കും ബാധകമാണെന്ന് എന്തുകൊണ്ടാണ് ഈ സര്‍ക്കാരിനു തോന്നാത്തത് ? ശബരിമലയെയും ഹിന്ദുസമൂഹത്തെയും തകര്‍ക്കുക എന്ന ഉദ്ദേശത്തിലാണ് സി. പി. എം സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ അതനുവദിച്ചുകൊടുക്കാനാവില്ല. അവിശ്വാസികളും അരാജകവാദികളുമല്ല ശബരിമലയിലെ പരിഷ്‌കരണങ്ങള്‍ക്കു മുന്‍കൈയെടുക്കേണ്ടത് മറിച്ച് ശബരിമല നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന ഭക്തസമൂഹത്തിന്റെ പ്രതിനിധികളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com