തുലാവര്‍ഷം 15ന് എത്തും, 480 മില്ലിമീറ്റര്‍ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദം ശനിയാഴ്ചയോടെ, ജാഗ്രതാനിര്‍ദേശം 

തുലാവര്‍ഷം തുടങ്ങാന്‍ വൈകുമെങ്കിലും കേരളത്തില്‍ നാലുവരെ മഴ തുടരും
തുലാവര്‍ഷം 15ന് എത്തും, 480 മില്ലിമീറ്റര്‍ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദം ശനിയാഴ്ചയോടെ, ജാഗ്രതാനിര്‍ദേശം 

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും മാലദ്വീപിനും സമീപത്തായി ആറാംതീയതിയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദം ശക്തി പ്രാപിച്ചു വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങുമെന്നും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ആറു മുതല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.

മല്‍സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഫിഷറീസ് വകുപ്പിനും തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ജില്ലാ ദുരന്തനിവാരണകേന്ദ്രം എന്നിവര്‍ക്കും നിര്‍ദേശം നല്‍കി. നിലവില്‍ കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് അഞ്ചിനു മുന്‍പു തീരത്തെത്തണമെന്നു നിര്‍ദേശം നല്‍കണം. കടല്‍ ആംബുലന്‍സുകളും രക്ഷാബോട്ടുകളും തയാറാക്കി നിര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം കേരളത്തില്‍ തുലാവര്‍ഷം 15നു ശേഷം എത്തും. തുലാവര്‍ഷം തുടങ്ങാന്‍ വൈകുമെങ്കിലും കേരളത്തില്‍ നാലുവരെ മഴ തുടരും. നാളെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ശരാശരി 480 മില്ലിമീറ്റര്‍ മഴയാണ് തുലാവര്‍ഷക്കാലത്തു പ്രതീക്ഷിക്കുന്നത്.

മണ്‍സൂണ്‍ കാലയളവില്‍ നാലുമാസം വരെയുളള കണക്കനുസരിച്ച് രാജ്യമൊട്ടാകെ മഴയില്‍ 9 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനതലത്തില്‍ മണിപ്പൂരില്‍ 59 ശതമാനത്തിന്റെയും മേഘാലയയില്‍ 41 ശതമാനത്തിന്റെയും കുറവ് രേ്ഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി 24 ശതമാനം അധികം മഴ ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com