ശബരിമല സ്ത്രീ പ്രവേശനത്തിന് എന്തൊക്കെ നടപടി സ്വീകരിച്ചു ? ; ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്ത്രീ പ്രവേശനത്തിന് എന്തൊക്കെ നടപടി സ്വീകരിച്ചു ? ; ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

കൊച്ചി : ശബരിമല സ്ത്രീ പ്രവേശനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് ഹൈക്കോടതി ആരാഞ്ഞു. ദേവസ്വം ബോര്‍ഡിനോടാണ് കോടതി വിശദീകരണം തേടിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എന്തൊക്കെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്. 

സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തുന്നത് ആലോചനയിലാണെന്ന് കോടതിയെ അറിയിച്ചു. സന്നിധാനത്ത് കൂടുതല്‍ വനിതാ പൊലീസിനെ വിന്യസിക്കും. ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. 

ഇതുസംബന്ധിച്ച് വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത് ക്രോഡീകരിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് ബോര്‍ഡ് അറിയിക്കുകയായിരുന്നു. മണ്ഡല സീസണ് മുൻപുള്ള ഒരുക്കങ്ങളെക്കുറിച്ചുള്ള ദേവസ്വം കമ്മീഷറുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്.

സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.  സ്ത്രീ സൗഹൃദ ടൊയ്‌ലറ്റുകള്‍, ബസുകളില്‍ സ്ത്രീകള്‍ക്കു സംവരണം, ദര്‍ശനത്തിന് ഡിജിറ്റല്‍ ബുക്കിങ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഉന്നത തലയോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. 

പമ്പ- സന്നിധാനം പാതയില്‍ പ്രത്യേക നിറത്തില്‍ സ്ത്രീ സൗഹൃദ ടൊയ്‌ലറ്റുകള്‍ സ്ഥാപിക്കും. സന്നിധാനത്തും നിലയ്ക്കലിലും സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളുണ്ടാവും. വിരി വയ്ക്കാനും സൗകര്യമൊരുക്കും. അതേസമയം ദര്‍ശനത്തിന് സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നുണ്ട്. ഇതിനു പ്രത്യേക ക്യൂ ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ക്യൂവില്‍ നില്‍ക്കാന്‍ തയാറുള്ളവര്‍ മാത്രം ദര്‍ശനത്തിന് എത്തിയാല്‍ മതിയെന്നും കടകംപള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com