തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വാർത്താസമ്മേളനത്തിലൂടെ തെളിഞ്ഞതായും രമേശ് ചെന്നിത്തല ആരോപിച്ചു.
എക്സൈസ് അഡി. ചീഫ് സെക്രട്ടറിയുടെ എതിർപ്പ് മറികടന്നാണ് മദ്യ രാജാക്കന്മാർക്ക് ബ്രുവറി അനുവദിച്ചത്. ഇത് വസ്തുതാ വിരുദ്ധമാണെങ്കിൽ പറയണമെന്നും ഇല്ലെങ്കിൽ എക്സൈസ് മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിന് ഡിസ്റ്റലറി ലൈസൻസ് അനുവദിക്കാൻ കഴിയില്ലെന്ന് എക്സൈസ് ഡെപ്യൂട്ടി സെക്രട്ടറി ഫയലിൽ എഴുതി. ഈ ഫയൽ ഏഴ് മാസം മന്ത്രിയുടെ ഓഫീസിൽ സൂക്ഷിച്ചു. ജൂലൈ ഏഴിനാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത്. ഡീൽ ഉറപ്പായ ശേഷമാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതെന്നും ചെന്നിത്തല പറഞ്ഞു
പുതിയ ഡിസ്റ്റലറി അനുവദിച്ചാണോ മദ്യ ലഭ്യത കുറയ്ക്കുന്നതെന്നും 1999ലെ ഉത്തരവ് നയമല്ലെങ്കിൽ അത് അടിസ്ഥാനമാക്കി അനുമതി നൽകിയതെന്തിനെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മന്ത്രിസഭാ തീരുമാനം മാറ്റണമെങ്കിൽ മറ്റൊരു മന്ത്രിസഭാ തീരുമാനം വേണം. തത്വത്തിലോ പ്രാഥമിക അനുമതിയോ നൽകാൻ എക്സൈസ് ചട്ടപ്രകാരം കഴിയില്ല.നാല് അപേക്ഷകളിലും ദുരൂഹതയുണ്ട്. കിൻഫ്ര ജനറൽ മാനേജർ സ്ഥലം അനുവദിച്ചത് അധികാരമില്ലാതെയാണ്. വ്യാജരേഖ ചമച്ചാണ് ജനറൽ മാനേജർ ജോലിയിൽ പ്രവേശിച്ചതെന്നും കിട്ടിയ പാരിതോഷികത്തിന് നന്ദി കാണിക്കുകയാണ് സർക്കാറെന്നും രമേശ്ചെന്നിത്തല ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ