കൊച്ചി : ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ബ്രൂവറി അനുവദിച്ചതിലെ മാനദണ്ഡമെന്തെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. മാനദണ്ഡം വ്യക്തമാക്കി മൂന്നാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം ബ്രൂവറിക്ക് അനുമതി നല്‍കിയത് അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രാഥമിക അനുമതി മാത്രമാണ് നല്‍കിയിട്ടുള്ളത്. പ്രാഥമിക അനുമതി നല്‍കുന്നത് എക്‌സൈസ് കമ്മീഷണറുടെ വിവേചനാധികാരമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തില്‍ കൂടുതല്‍ മദ്യനിര്‍മാണ ശാലകള്‍ വേണമെന്നും സര്‍ക്കാര്‍ നിലപാട് അറിയിച്ചു. കേരളത്തില്‍ തന്നെ മദ്യം ഉത്പാദിപ്പിച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനം കൂടും. കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടാകും. നിലവില്‍ കേരളത്തിലേക്ക് വരുന്ന ബിയറിന്റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്നാണ്. ഇത് ഇവിടെ തന്നെ നിര്‍മ്മിച്ചാല്‍ കേരളത്തിനാണ് ഗുണകരമാകുക. താല്‍പ്പര്യമുള്ളവര്‍ക്ക് മദ്യനിര്‍മ്മാണ ശാലകള്‍ക്ക് അപേക്ഷ നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ