പമ്പ: രണ്ടുദിവസമായി കനത്ത മഴ തുടരുന്നതോടെ ശബരിമല സന്നിധാനവും പരുസരവും വെള്ളത്തിലായി. പ്രളയത്തിൽ വൻതോതിൽ മണൽ അടിഞ്ഞ് പുഴ നികന്നതാണ് മണപ്പുറത്തേക്ക് വെള്ളം കയറാൻ കാരണം. പുഴ കരകവിഞ്ഞ് കയറിയ വെള്ളം അന്നദാനമണ്ഡപവും വെള്ളത്തിലാക്കി.
മണപ്പുറത്തുകൂടി കാൽനടയാത്ര പറ്റാത്തവിധമാണ് വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. പഴയ നടപ്പന്തൽ നിന്നയിടവും ഇപ്പോൾ വെള്ളത്തിലാണ്. ഗണപതി ക്ഷേത്രത്തിലേക്ക് പോകാനുള്ള പടവിന് സമീപംവരെ വെള്ളമെത്തി.
പൂങ്കാവനത്തിൽ മഴ ശക്തമായതോടെ പമ്പ പുനരുജ്ജീവന പരിപാടികളും സ്തംഭിച്ച അവസ്ഥയിലാണ്. ഹിൽടോപ്പ് അടിവാരത്ത് പാർക്കിങ് മൈതാനം ഇടിഞ്ഞു. ഇത് മണൽച്ചാക്ക് അടുക്കി സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും പൂർത്തീകരിക്കാനായിട്ടില്ല. ഒരു കിലോമീറ്ററോളം ഇവിടെ മണ്ണിടിഞ്ഞ് പമ്പയിലേക്ക് കിടക്കുകയാണ്.
സംസ്ഥാനത്ത് ഇന്നുമുതൽ കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് പത്തനംതിട്ടയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിന് സമീപം രൂപംകൊള്ളുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ