തിരുവനന്തപുരം: അറബിക്കടലിന് സമീപം രൂപംകൊള്ളുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ടും പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. ഇന്ന് മുതല്‍ തന്നെ ശക്തമായ മഴയുണ്ടാകും. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്. ഇത്തരം മേഖലകളില്‍ നാളെമുതൽ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുഴയുടെ തീരങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും അറിയിച്ചിട്ടുണ്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാര്‍ യാത്ര ഒഴിവാക്കണം. രാത്രിയാത്രകള്‍ നിയന്ത്രിക്കണം. നാളെമുതൽ ആരും കടലില്‍ പോകരുതെന്നും കടലില്‍പ്പോയ മത്സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ചക്കകം സുരക്ഷിതമായ തീരങ്ങളിലെത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജലാശയങ്ങളിൽ കുളിക്കാനും മീൻപിടിക്കാനും ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
അപകടസാധ്യത മുന്‍നിര്‍ത്തി ദേശീയ ദുരന്ത നിവാരണ സേനയോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതലുകളെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ