ചെന്നൈ: ഞായറാഴ്ച കേരളത്തിൽ അതി തീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് തള്ളി കാലാവസ്ഥാ നിരീക്ഷകനായ തമിഴ്നാട് വെതർമാൻ. ഭയപ്പെടുന്ന പോലെ ഞായറാഴ്ച കനത്ത മഴയുണ്ടാകില്ല. പകരം തിങ്കളാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രശസ്ത കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതർമാൻ അഭിപ്രായപ്പെടുന്നത്.
ചെന്നൈയിൽ മിക്കയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. ഇത് അതേപടി തുടർന്നേക്കും. രാത്രിയും പുലർച്ചെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഭാഗമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ഇന്ത്യൻ തീരങ്ങളെ നേരിട്ട് ബാധിക്കില്ലെന്നും തമിഴ്നാട് വെതർമാൻ പറയുന്നു.
ചുഴലിക്കാറ്റ് ഒമാൻ-യെമൻ അതിർത്തി ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച റെഡ് അലർട്ടിൽ ഭയക്കേണ്ടതില്ലെന്നും തമിഴ്നാട് വെതർമാൻ പറഞ്ഞു. കനത്ത മഴ ഉണ്ടായേക്കുമെന്ന നിഗമനത്തിൽ കേരളത്തിലേയും തമിഴ്‌നാട്ടിലെയും ചില ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.
കനത്ത മഴ കണക്കിലെടുത്ത് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും നേരത്തേതന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലര്‍ട്ട് ബാധകമാണ്. ഇടുക്കിയിലും മലപ്പുറത്തും തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ