ന്യൂനമര്‍ദ്ദം അതിശക്തം; ഇന്ന്‌ സംസ്ഥാനത്ത് കനത്ത മഴ; ചുഴലിക്കാറ്റ്; അതീവ ജാഗ്രത

24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത - ഇന്നും നാളെയുംകനത്തമഴ
ന്യൂനമര്‍ദ്ദം അതിശക്തം; ഇന്ന്‌ സംസ്ഥാനത്ത് കനത്ത മഴ; ചുഴലിക്കാറ്റ്; അതീവ ജാഗ്രത

കൊച്ചി: മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ന്യൂനമര്‍ദം അതിശക്തമായി. ഒമാന്‍, യമന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം വ്യക്തമാക്കി. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി. ദുരന്തനിവാരണ അതോറിറ്റി,ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ എന്നിവരും ഇതില്‍ പ്രവര്‍ത്തിക്കും. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും സെല്‍ പ്രവര്‍ത്തിക്കുക.

കേരളത്തില്‍ ജാഗ്രത തുടരാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഈ ജില്ലകളടക്കം അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. തുടര്‍ച്ചയായി രണ്ടാം തവണയും ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മധ്യഭാഗത്തുള്ള മൂന്നാം ഷട്ടര്‍ 70 സെന്റി മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 50,000 ലീറ്റര്‍ വെള്ളമാണു പുറത്തേക്കൊഴുകുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി ഉയര്‍ന്നു. 3474 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.  

അടുത്ത പന്ത്രണ്ട് മണിക്കൂറിനകം ന്യൂനമര്‍ദ്ദം കൂടുതല്‍തീവ്രമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. 24 മണിക്കൂറിനകം ചുഴലിക്കാറ്റായിമാറാനും സാധ്യതയുണ്ട്. ഇത് വടക്ക് പടിഞ്ഞാറേക്ക് നീങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഒമാന്‍തീരത്തേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടല്‍. ഇതെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. മലപ്പുറം, ഇടുക്കി, വയനാട്, പാലക്കാട് , പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചവരെ അതിശ്കതമായ മഴക്ക് സാധ്യതയുണ്ട്. അതിനാല്‍ എല്ലാ ജില്ലാകലക്ടര്‍മാരോടും ജാഗ്രത തുടരാന്‍ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. 

മലയോരമേഖലയിലെ വിനോദസഞ്ചാരത്തിനും രാത്രിയാത്രക്കും ഉള്ള നിയന്ത്രണങ്ങള്‍ തുടരും. മറ്റ് മുന്‍കരുതല്‍ നടപടികളും തുടരാനാണ് തീരുമാനം. കേരളതീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവര്‍ ശ്രദ്ധിക്കണം. കടലില്‍ മണിക്കൂറില്‍ 85 കിലോമീറ്റര്‍വരെയും വേഗതയുള്ള കാറ്റിനിടയുണ്ട്. . കടല്‍പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശമുണ്ട്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴകിട്ടും. ഒറ്റപ്പെട്ട കനത്തമഴയും ഉണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com