പന്തളം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരത്തെയും തിരുവിതാംകൂര്‍ രാജകുടുംബത്തെയും നിര്‍വാഹക സംഘം ഭാരവാഹികളെയും വിമര്‍ശിച്ച മന്ത്രി ജി.സുധാകരനെതിരെ ക്ഷത്രിയ ക്ഷേമസഭ. മന്ത്രിയെ മുഖ്യമന്ത്രി ചങ്ങലക്കിടണമെന്ന് ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച കാലത്ത് പാര്‍ട്ടി ഷെല്‍ട്ടറും ഒളിത്താവളമായിരുന്നു പന്തളം കൊട്ടാരം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ പലരും കൊട്ടാരത്തില്‍ നിന്നുള്ള ഉപ്പും ചോറും ധാരാളം തിന്നിട്ടുള്ള ചരിത്രം സുധാകരനും പാര്‍ട്ടിയും മറക്കരുതെന്നും നേതൃയോഗം പറഞ്ഞു.
1950 കാലഘട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ് ലഘുലേഖ സൂക്ഷിച്ചതിന് കൊട്ടാരത്തില്‍ നിന്നു മൂന്നു കുടുംബാംഗങ്ങളെ അന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോഴത്തെ പന്തളം വലിയ തമ്പുരാനായ രേവതി തിരുനാള്‍ പി.രാമവര്‍മ രാജായ്ക്കു അന്നു ലഘുലേഖ വിതരണത്തിന്റെ പേരില്‍ അദ്ധ്യാപക ജോലി നഷ്ടപ്പെട്ടു. ചരിത്രം മറന്നുള്ള മന്ത്രിയുടെ വിടുവായത്തം നിര്‍ത്തിയില്ലെങ്കില്‍ ഉചിതമായ മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും യോഗം പറഞ്ഞു.
പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ മുന്‍ എസ്എഫ്‌ഐക്കാരനാണെന്നും പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ ആക്ഷേപിക്കുകയാണെന്നും സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരെ അസംബന്ധം പറയാന്‍ രാജകുടുംബത്തിന് ആരാണ് അനുമതി നല്‍കിയത് എന്നും മന്ത്രി ചോദിച്ചിരുന്നു. തിരുവിതാംകൂര്‍ മഹാറാണി എന്നൊരു പദവി ഇല്ലെന്നും ഇപ്പോള്‍ രാജകുടുംബവുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ