'വിശ്വാസം വേറെ ശാസ്ത്രം വേറെ, കഴുത്തുള്‍പ്പടെ തല മുഴുവന്‍ കാണണം', മുസ്ലിം സ്ത്രീകള്‍ക്ക് ഒരു ഇഎന്‍ടി ഡോക്ടറുടെ കുറിപ്പ്

'കഴുത്ത് ഉള്‍പ്പെടെ തല മുഴുവന്‍ കാണണം.'കാരണം നിങ്ങളുടെ ജീവന്‍ എനിക്കും വിലപ്പെട്ടതാണ് .ഒരിക്കല്‍ കൂടി ഒരു കാന്‍സര്‍ മിസ് ചെയ്യാന്‍ എനിക്കാവില്ല'.
'വിശ്വാസം വേറെ ശാസ്ത്രം വേറെ, കഴുത്തുള്‍പ്പടെ തല മുഴുവന്‍ കാണണം', മുസ്ലിം സ്ത്രീകള്‍ക്ക് ഒരു ഇഎന്‍ടി ഡോക്ടറുടെ കുറിപ്പ്

ശുപത്രിയില്‍ എത്തുമ്പോഴെങ്കിലും കഴുത്തുള്‍പ്പടെ തല മുഴുവന്‍ ഡോക്ടറെ കാണിക്കണമെന്നും വിശ്വാസവും ശാസ്ത്രവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഡോക്ടര്‍ സുല്‍ഫി നൂഹ്. ഡോക്ടറെ കാണുമ്പോള്‍ ശരീര ഭാഗം മറച്ച് വെച്ച് പരിശോധിക്കണം എന്ന് ധരിക്കുന്നത് സ്വന്തം ജീവന്‍ അപകടത്തിലാക്കും. തലയില്‍ തുണിയിട്ട് മൂടുമ്പോള്‍ ,കഴുത്ത് കാണാതിരിക്കുമ്പോള്‍ ,ഞാന്‍ മിസ് ചെയ്ത് പോലെ കാണാതെ പോകുന്ന കാന്‍സറുകള്‍ ജീവനെടുക്കുമെന്ന് സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തല പോകുമോ എന്നറിയില്ല എന്നാലും പറയാതെ വയ്യ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിലാണ് ഇഎന്‍ടി  വിഭാഗം ഡോക്ടറായ സുല്‍ഫി നൂഹ് ഇക്കാര്യം എഴുതിയിരിക്കുന്നത്. തല മൊത്തം മറച്ച് കഴുത്തും മൂടി കണ്ണുകള്‍ മാത്രം പുറത്തേക്കിട്ട് വരുന് സ്ത്രീകളോടാണ് എനിക്കിത് പറയേണ്ടി വരുന്നതെന്നും തന്റെ പേര് നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചാണ് ഇത് പറയുന്നതെന്നും അദ്ദേഹം കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

തലപോകുമോ എന്നറിയില്ല.!. എന്നാലും പറയാതെ വയ്യ. !!

ഇ.എന്‍.ടി ഡോട്കടറായ എന്റെ ഒപിയിലേക്ക് കടന്ന് വരുന്ന രോഗികളോട് ഒരു ദിവസം കുറഞ്ഞത് പത്തു തവണയെങ്കിലും പറയേണ്ടി വരുന്ന ഒരു വാചകമാണിത്.

'കഴുത്ത് ഉള്‍പ്പെടെ തല മുഴുവന്‍ കാണണം.'

തല മൊത്തം മറച്ച് കഴുത്തും മൂടി കണ്ണുകള്‍ മാത്രം പുറത്ത് കാണിച്ച് തട്ടമിട്ട് മൂടിയ സ്ത്രീകളോടാണ് എനിക്കിത് പറയേണ്ടി വരുന്നത്.

ഒരു പക്ഷേ മറ്റനേകം ഇ. എന്‍.ടി ഡോക്ടര്‍മാര്‍ പറയാന്‍ മടിക്കുന്ന കാര്യം എന്റെ പേര് സൂചിപ്പിക്കുന്ന എന്റെ ജാതി മത മേല്‍വിലാസം നല്‍കുന്ന ആത്മവിശ്വാസം ആകണം എന്നെ ഇതു പറയിപ്പിക്കാന്‍ സഹായിക്കുന്നത്.

. ഇങ്ങനെ തുടരെ തുടരെ പറയാന്‍ എന്നെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നതു ഒരു അനുഭവ പാഠം തന്നെയാണ് .

അത് ഒരു പക്ഷേ വീണ്ടും ജീവനുകള്‍ രക്ഷിക്കാന്‍ സഹായിക്കും എന്നുള്ളതിനാലാണ് ഞാന്‍ വീണ്ടും ,വീണ്ടും ഇഞനെ പറഞ്ഞു കൊണ്ടേയിരിക്കുന്നത്

'കഴുത്ത് ഉള്‍പ്പെടെ തല കാണണം. '

ഏതാനും കൊല്ലം മുന്‍പാണ് സംഭവം നാല്‍പത് വയസോളം പ്രായമുള്ള ഫാത്തിമ ,എന്നെ പതിവായി കാണിക്കാറുള്ള അവരുടെ മകളുമായി ഒ. പ്പി.യില്‍ എത്തിയത്.

ഇത്തവണ ഫാത്തിമ തന്നെയാണ് രോഗി.മുഖം മൊത്തം മറച്ച് കണ്ണുകള്‍ മാത്രം കാട്ടി വര്‍ഷങ്ങളായി ഞാന്‍ കാണുന്ന വേഷത്തില്‍. 
അവരും ആവരുടെ വീട്ടുകാരുമെല്ലാം എന്തസുഖത്തിനും ഏതസുഖത്തിനും എന്റെയടുത്ത് ചികത്സ തേടി വന്നുകൊണ്ടേയിരിക്കുന്നു.

ഇത്തവണ ചെവി വേദനയാണ് കാര്യം. തലയിലെ തുണി മാറ്റാതെ ചെവിയുടെ ദ്വാരം മാത്രം പുറത്ത് കാട്ടി ശക്തമായ ചെവി വേദനയാണ് എന്ന് അവര്‍ എന്നോട് പറഞ്ഞു. സ്ഥിരം കാണുന്ന ആളിനെ കൂടുതല്‍ വിഷമിപ്പിക്കണ്ടയെന്ന് കരുതി തലയിലിലെ തുണി മുഴുവന്‍ മാറ്റണമെന്നൊന്നും ഞാന്‍ ആവശ്യപ്പെട്ടില്ല. അവരുടെ ചെവി പരിശോധിക്കുകയും ചെവിയില്‍ ബാഹ്യകര്‍ണത്തിലുള്ള അണുബാധയാണ് കാരണം എന്ന് മനസിലാകുകയും അത് കുറക്കാനുള്ള മരുന്ന് ഞാന്‍ നല്‍കുകും ചെയ്തു.

രണ്ടാം തവണ വീണ്ടും അവര്‍ അസുഖം കുറവുണ്ട് എന്ന് പറഞ്ഞ് കാണാന്‍ വന്നപ്പോള്‍ അടുത്ത നാല് ദിവസം കൂടെ മരുന്നുകള്‍ തുടരാന്‍ ആവശ്യപ്പെട്ടു.

ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് തട്ടത്തിന്‍ മറയത്തെ വനിത വീണ്ടും എന്നെ കാണാന്‍ വന്നു.

ഇത്തവണ കഴുത്തില്‍ അസ്വസ്തയാണ്. തട്ടം മാറ്റുവാന്‍ പറയുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി . തട്ടം മാറ്റിയ സ്ത്രീയെ കണ്ട് ഒരു നിമിഷം ഞാന്‍ സ്തംബ്ധനായി.

കഴുത്തില്‍ ഒരു ചെറിയ ഓറഞ്ചിനോളം വലുപ്പമുള്ള ഒരു മുഴ. തൈറോയിഡ് ഗ്രന്ഥിയുടെ മുഴയെന്ന് ഏത് ഡോക്ടര്‍ക്കും ഒറ്റനോട്ടത്തില്‍ മനസിലാകുന്ന അസുഖം.

തൊട്ടു നോക്കിയപ്പോള്‍ സാധാരണയിലേറെ കട്ടിയുള്ള മുഴ. 
എന്റെ മുഖത്തെ പരിഭ്രമം മറച്ച് പിടിച്ചു കൊണ്ട് ,ഈ മുഴക്ക് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് എന്ന് മനസിലാക്കി കൊണ്ട് ,ഫൈന്‍ നീഡില്‍ അസ്പിറേഷന്‍ സൈറ്റോളജി അഥവാ മുഴയില്‍ നിന്നും കുത്തിയെടുത്ത് പരിശോധന നടത്തുവാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു.

മൂന്ന് ദിവസം കഴിഞ്ഞ് പരിശോധന ഫലവുമായി വന്നപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ക്യാന്‍സര്‍ രോഗം എന്നു റിപ്പോര്‍ട്ട് .പാപ്പില്ലറി കാര്‍സിനോമ എന്ന തൈറോയിഡ് ഗ്രന്ധിയിലെ ക്യാന്‍സര്‍ .

ഒരു പക്ഷേ കുറഞ്ഞത് 2 മാസം മുന്‌പേങ്കിലും ഞാന്‍ തന്നെ കണ്ടു പിടിക്കേണ്ടിയിരുന്ന രോഗം .ചെവി വേദനയുമായി വന്നപ്പോള്‍ ,അതുമായി ഒരു ബന്ധവുമില്ല എങ്കിലും, ഒരു ഞാന്‍ അവരുടെ കഴുത്തില്‍ നോക്കാന്‍ ശ്രമിച്ചില്ല എന്നുള്ളത് തെറ്റു തന്നെയാണ്.

ഞാന്‍ നിസംഗതയോടെ അവരോട് ചോദിച്ചു

'എത്രനാളായി ഈ മുഴ വന്നിട്ട്. '?

മാസങ്ങളായി എന്നായിരുന്നു അവരുടെ മറുപടി
. 'ഒരു ഡോക്ടറേയും ഇത് വരെ കാണിക്കാതിരുന്നത് എന്തേ' ?
എന്റെ ചോദ്യം.

ആരും കഴുത്ത് കാട്ടാന്‍ ആവശ്യപ്പെട്ടില്ല എന്നതായിരുന്നു അവരുടെ മറുപടി.

എന്നിലെ കുറ്റബോധം കാഠിന്യം നിറഞ്ഞതായിരുന്നു. ആര്‍.സി.സി.യിലേക്ക് ആ രോഗിയെ പറഞ്ഞ് അയക്കുകയും അവര്‍ക്ക് നല്ല ചികിത്സ ലഭിക്കുകയും ചെയ്തു എന്നുള്ളതും അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുള്ളതും എനിക്ക് ഇപ്പോഴും ആശ്വാസം നല്‍കുന്നു.

അതിന് ശേഷം കഴുത്തും തലയും മുഴുവന്‍ മൂടി വരുന്ന സ്ത്രീകളോട് ഞാന്‍ എന്നും ആവശ്യപ്പെടാറുണ്ട്.

'കഴുത്ത് ഉള്‍പ്പെടെ തല കാണണം. '

കഴുത്ത് ഉള്‍പ്പെടെ തലകാണണം എന്ന് പറഞ്ഞതിന് ഒരു വനിത ഒപിയില്‍ നിന്നും ഇറങ്ങി പോകുകയും ഉണ്ടായി. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ സൂപ്രണ്ടിന്റെ ഫോണ്‍ വന്നു. ഡോക്ടറെ കുറിച്ച് പരാതി ഉണ്ട് ഉടന്‍ ഓഫീസിന്‍ വരണം. ഓഫീസില്‍ എത്തിയപ്പോള്‍ രോഗിയുടെ പരാതി ഒന്ന് കൂടെ പറയാന്‍ രോഗിയോട് സൂപ്രണ്ടു ആവശ്യപ്പെടുകയും, കഴുത്തിലെ തുണി മാറ്റണം എന്ന് ആവശ്യപ്പെട്ടതാണ് പരാതി എന്ന് പറഞ്ഞപ്പോള്‍ എന്നെ മറുപടി പറയാന്‍ സമ്മതിക്കാതെ സൂപ്രണ്ട് തന്നെ തലങ്ങും വിലങ്ങും അവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കുകയും ചെയ്തു. എന്റെ പേരും ജാതിയും തിരിച്ചറിഞ്ഞിട്ടാണോ ആവോ പരാതിയെ ഇല്ലാ എന്നായി പെട്ടെന്നവര്‍ക്ക്.

അതിന് ശേഷം ഞാന്‍ ഇപ്പോഴും പറഞ്ഞ് കൊണ്ടേയിരിക്കുന്നു.

' കഴുത്ത് ഉള്‍പ്പടെ തലകാണണം.'

എന്റെ ലേഡി സ്റ്റാഫ് ഇപ്പൊ തട്ടം ഇട്ടവര്‍ മുറിയില്‍ കയറിയാല്‍ ഉടന്‍ എന്റെ വാക്കുകള്‍ ആവര്‍ത്തിക്കും .ചിലരൊക്കെ ഞാന്‍ പറഞ്ഞാലേ അനുസരിക്കാറുള്ളൂ!

തലയില്‍ തുണി ഇട്ട് മൂടുന്നത് വിശ്വാസമാണോ ആചാരമാണോ , അത് ചെയ്യണമോ ചെയ്യാതിരിക്കുണമോ എന്നുള്ളതെല്ലാം വ്യക്തി സ്വാതന്ത്രത്തില്‍ അതിഷ്ടിതമാണ്.

ദൈവത്തില്‍ വിശ്വസിക്കുന്നതും അവിശ്വസിക്കുന്നതും വ്യക്തി സ്വാതന്ത്രത്തിന്റെ ഭാഗം തന്നെയാണ് .

സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പോകുന്നതും പോകാത്തതും അവരുടെ വിശ്വാസത്തിന്റെ ഭാഗമായി തന്നെ നടക്കട്ടെ.

എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍, ഡോക്ടറെ കാണുമ്പോള്‍ ശരീര ഭാഗം മറച്ച് വെച്ച് പരിശോധിക്കണം എന്ന് ധരിക്കുന്നത് സ്വന്തം ജീവന്‍ ആപകടത്തിലാക്കും.വനിത രോഗിയാകുമ്പോള്‍ മറ്റൊരു വനിത കൂടെ ഉണ്ടാകാണം എന്നു മാത്രം .

തലയില്‍ തുണിയിട്ട് മൂടുമ്പോള്‍ ,കഴുത്ത് കാണാതിരിക്കുമ്പോള്‍ ,ഞാന്‍ മിസ് ചെയ്ത് പോലെ കാണാതെ പോകുന്ന കാന്‍സറുകള്‍ ജീവനെടുക്കും.

ചെവിയില്‍ ഇന്‍ഫക്ഷന്‍ വരുമ്പോള്‍ സര്‍വ്വ സമയവും കട്ടിയുള്ള തുണി കൊണ്ട് ചെവി മൂടുമ്പോള്‍ ചെവിയിലെ അണുബാധ മാറാതിരിക്കും .

തട്ടമിട്ടു വെയില്‍ കൊള്ളാതിരിക്കുന്നതിനാല്‍ ഉണ്ടാകുന്ന വൈറ്റമിന്‍ ഡി യുടെ അഭാവം ഒട്ടനവധി രോഗങ്ങല്‍ക്ക് കാരണമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിവുകള്‍ നിരത്തി പറയുന്നു. 
ഹൃദയരോഗങ്ങള്‍ മുതല്‍ ശ്വാസം കോശ രോഗങ്ങള്‍ , തലച്ചോറിലെ രോഗങ്ങള്‍ ആസ്മ, അലര്‍ജി എന്നിവയും ഇത് കാരണം ഉണ്ടാകുന്നു.

വിശ്വാസം വേറെ ശാസ്ത്രം വേറെ !

തട്ടമിട്ട് മൂടുമ്പോള്‍ ആല്‍പംവൈറ്റമിന്‍ ഡി കൂടി കിട്ടണേ എന്ന് നമുക്ക് പ്രര്‍ത്ഥിക്കാം.

എന്നാല്‍ ഞാന്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും

.ആരുടെയും വിശ്വാസങ്ങള്‍ക്കു മുറിവേല്‍പ്പിക്കാതെ ,

ആരുടെയും ആചാരങ്ങളെ ചോദ്യം ചെയ്യാതെ ,

ചിരിച്ചുകൊണ്ട്, വിനയപൂര്‍വ്വം ,ആത്മാര്‍ഥമായി

'കഴുത്ത് ഉള്‍പ്പെടെ തല മുഴുവന്‍ കാണണം.'

കാരണം നിങ്ങളുടെ ജീവന്‍ എനിക്കും വിലപ്പെട്ടതാണ് .

ഒരിക്കല്‍ കൂടി ഒരു കാന്‍സര്‍ മിസ് ചെയ്യാന്‍ എനിക്കാവില്ല.

ഡോ.സുല്‍ഫി നൂഹു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com