ബിഡിജെഎസില്‍ പൊട്ടിത്തെറി; നേതാക്കള്‍ രാജിവച്ച് സിപിഎമ്മിലേക്ക്

സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പാദസേവ ചെയ്യുന്നവരുടെയും കുഴലൂത്തു നടത്തുന്നവരുടെയും അധഃപതിച്ച ആള്‍ക്കൂട്ടമായി ബിഡിജെഎസ് മാറി
ബിഡിജെഎസില്‍ പൊട്ടിത്തെറി; നേതാക്കള്‍ രാജിവച്ച് സിപിഎമ്മിലേക്ക്

ആലപ്പുഴ: പാര്‍ട്ടിയില്‍ അധികാരത്തോടുള്ള ആര്‍ത്തിയും സ്വന്തം കാര്യലാഭവും മാത്രമാണ് ഉള്ളതെന്ന് ആരോപിച്ച് ബിഡിജെഎസിന്റെ ആലപ്പുഴ ജില്ലയിലെ ഏഴു ഭാരവാഹികള്‍ രാജിവച്ചു. ഇവര്‍ സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ബൈജു, കുട്ടനാട് മണ്ഡലം ട്രഷറര്‍ വരുണ്‍ ടി.രാജ്, വൈസ് പ്രസിഡന്റ് ഉത്തമന്‍, രാമങ്കരി പഞ്ചായത്ത് സെക്രട്ടറി വിപിന്‍ ലാല്‍, മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, അനീഷ് ടി.ആര്‍, ചമ്പക്കുളം പഞ്ചായത്ത് കമ്മിറ്റി അംഗം സനീഷ് എന്നിവരാണു രാജിവച്ചത്. 

സാമൂഹ്യനീതി ഉറപ്പു വരുത്താനും പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതം സംരക്ഷിക്കാനും കഴിയുന്ന പ്രസ്ഥാനമാകും എന്നു കരുതിയാണു ബിഡിജെഎസില്‍ ചേര്‍ന്നത്. എന്നാല്‍ അധികാരത്തോടുള്ള ആര്‍ത്തിയും സ്വന്തം കാര്യലാഭവും മാത്രമാണു ബിഡിജെഎസ് നേതാക്കന്മാരെ ഭരിക്കുന്നത്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പാദസേവ ചെയ്യുന്നവരുടെയും കുഴലൂത്തു നടത്തുന്നവരുടെയും അധഃപതിച്ച ആള്‍ക്കൂട്ടമായി ബിഡിജെഎസ് മാറിയെന്നും രാജിവച്ചവര്‍ ആരോപിച്ചു.

അണികളെ പറഞ്ഞു പറ്റിക്കുകയാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ ചര്‍ച്ച ചെയ്യാനോ തിരുത്താനോ തയാറാകുന്നില്ല. അതിനാല്‍ ബിഡിജെഎസില്‍ നിന്നും രാജിവച്ച് ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായും രാജിവച്ചവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com