അവര്‍ വന്ന് നന്മമരമൊക്കെ നശിപ്പിച്ചു, പൊലീസ് കൂട്ടിക്കൊണ്ടുപോയ അക്രമി വീണ്ടുമെത്തി കട തല്ലിത്തകര്‍ത്തു; കരഞ്ഞുതളര്‍ന്ന് മിനു പൗളിന്‍ (വീഡിയോ) 

വൈകിട്ട് ആറുമണിയോടെയാണ് ആദ്യം അക്രമം നടക്കുന്നത്. പൊലീസ് എത്തി അക്രമികളെ കൂട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഇതേ ആളുകള്‍ തന്നെ ഏഴുമണിയോടെ വീണ്ടുമെത്തി കട തല്ലിത്തകര്‍ക്കുകയായിരുന്നു
അവര്‍ വന്ന് നന്മമരമൊക്കെ നശിപ്പിച്ചു, പൊലീസ് കൂട്ടിക്കൊണ്ടുപോയ അക്രമി വീണ്ടുമെത്തി കട തല്ലിത്തകര്‍ത്തു; കരഞ്ഞുതളര്‍ന്ന് മിനു പൗളിന്‍ (വീഡിയോ) 

കൊച്ചി: കലൂരില്‍ പ്രവര്‍ത്തിക്കുന്ന പപ്പടവട റെസ്റ്റോറന്റ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് തല്ലിത്തകര്‍ത്തു. സ്ഥാപനത്തിന്റെ ഉടമ മിനു പൗളിനും ജീവനക്കാരും കടയില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെയാണ് ആക്രമണം നടന്നത്. കടയുടമ മിനുവിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോകളിലൂടെയാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായത്. 

വൈകിട്ടോടെ കടയിലെത്തിയ സംഘം റെസ്‌റ്റോറന്റ് അടിച്ചുതകര്‍ക്കുകയായിരുന്നു. അക്രമികള്‍ എത്തിയ ഉടന്‍തന്നെ പൊലീസില്‍ വിളിച്ചറിയിച്ചെങ്കിലും സംഭവസ്ഥലത്തേക്ക് അവര്‍ എത്താന്‍ അരമണിക്കൂറോളം വേണ്ടിവന്നെന്ന് മിനു പറയുന്നു. പൊലീസ് എത്തി അക്രമികളെ പിടിച്ചുകൊണ്ടുപോയെങ്കിലും ഇതേ ആളുകള്‍ തന്നെ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ വീണ്ടുമെത്തി ആക്രമണം തുടരുകയായിരുന്നെന്നും മിനു പറയുന്നു. 

വൈകിട്ട് ആറുമണിയോടെയാണ് ആദ്യം അക്രമം നടക്കുന്നത്. പൊലീസ് എത്തി അക്രമികളെ കൂട്ടിക്കൊണ്ടുപോയ തിന് പിന്നാലെ ഇതേ ആളുകള്‍ തന്നെ ഏഴുമണിയോടെ വീണ്ടുമെത്തി കട തല്ലിത്തകര്‍ക്കുകയായിരുന്നു. ഇന്ന് ആക്രമണം നടത്തിയ സംഘത്തിലെ ആളുകള്‍ ചേര്‍ന്നുതന്നെ മുന്‍പും തന്റെ സ്ഥാപനം ആക്രമിച്ചിട്ടുണ്ടെന്നും മിനു പറയുന്നു. 

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനാലാണ് ആക്രമണം നടത്തിയതെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നിലവില്‍ സ്ഥാപനത്തിനെതിരെ ശമ്പളത്തിന്റെ പേരിലുള്ള പരാതിയൊന്നുമില്ലെന്നും ഈ പ്രശ്‌നങ്ങള്‍ അതുകൊണ്ടല്ലെന്നും മിനുവിന്റെ ഭര്‍ത്താവ് അമല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. സംരംഭകത്വത്തിലേക്ക് ഇറങ്ങിയതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് മിനുവിന്റെ കടയ്‌ക്കെതിരെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. 

മുമ്പ് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ എം ജി രാജമാണിക്യം ഇടപെട്ട് തന്റെ ഹോട്ടല്‍ പൂട്ടിച്ചെന്ന് മിനു ആരോപിച്ചതും മാധ്യമശ്രദ്ധ നേടിയിരുന്നു. അന്നും മിനു തന്നെ നേരിട്ട് തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവച്ചുകൊണ്ട് സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com