സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മത പത്രം നല്‍കേണ്ടതില്ല; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ 

താല്‍പര്യമുളളവരില്‍ നിന്ന് ശമ്പളം സ്വീകരിക്കുന്നതില്‍ തടസമില്ലെന്നും കോടതി
സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മത പത്രം നല്‍കേണ്ടതില്ല; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ 

കൊച്ചി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മത പത്രം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. താല്‍പര്യമുളളവരില്‍ നിന്ന് ശമ്പളം സ്വീകരിക്കുന്നതില്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കി. 

നിര്‍ബന്ധിതപിരിവ് അനുവദിക്കാനാവില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി ആവര്‍ത്തിച്ചിരുന്നു. വ്യക്തികളുടെ ആത്മാഭിമാനത്തെ പരിഗണിക്കണം. ജീവനക്കാരുടെ സാമ്പത്തിക പരാധീനതകള്‍ കൂടി കണക്കിലെടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് സാലറി ചലഞ്ചിന് തുടക്കമിട്ടത്. ഇതിനെതിരെ ഒരു വിഭാഗം ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ വാദത്തിനിടെയാണ് കോടതി സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ചത്. 

സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കാതിരുന്നാല്‍ എന്താണ് സംഭവിക്കുക എന്ന് കോടതി ചോദിച്ചു. നിര്‍ബന്ധിത പിരിവ് അനുവദിക്കാനാവില്ല. ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് പറയുന്നത് നിര്‍ബന്ധപിരിവിന് സമാനമാണ്. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുണ്ടോ എന്ന കാര്യമാണ് കേരള എന്‍ജിഒ സംഘ് സമര്‍പ്പിച്ച പരാതിയില്‍ കോടതി പരിശോധിച്ചത്.

നിശ്ചിത തുക നല്‍കണമെന്നത് അപേക്ഷ മാത്രമാണ് എന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വാദിച്ചു. അതേസമയം നിരന്തരം ഭീഷണി നേരിടുന്നതായി ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com