തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ പ്രചാരണം തടുക്കാൻ സിപിഎമ്മിന് തുടക്കത്തിലേ പിഴവ് പറ്റിയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട തന്ത്രിമാർ, പന്തളം മുൻ രാജകുടുംബം എന്നിവരുമായി ആശയവിനിമയം നടത്തുന്നതിൽ തുടക്കത്തിൽ പിഴവ് പറ്റിയെന്നാണ് വിമർശനം ഉയർന്നത്. ആചാര്യ സഭയുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചത് അടക്കം വിശദീകരിക്കാൻ കഴിയുമായിരുന്നു.
കോടതി വിധിക്ക് പിന്നാലെ അത് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും സർക്കാർ നിലപാടും വിശദീകരിക്കണമായിരുന്നു. എങ്കിൽ ബി.ജെ.പിക്കും സംഘ്പരിവാറിനും കോൺഗ്രസിനും മുതലെടുക്കാൻ കഴിയില്ലായിരുന്നു എന്ന അഭിപ്രായവും അവൈലബിൾ സെക്രട്ടേറിയറ്റിൽ അംഗങ്ങൾ പ്രകടിപ്പിച്ചു. എന്നാൽ, തുടക്കത്തിൽ സർക്കാർ പുലർത്തിയ നിസ്സംഗത മുതലെടുത്താണ് കോൺഗ്രസും പിന്നാലെ ബി.ജെ.പിയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ശബരിമല സ്ത്രീപ്രവേശനത്തിലെ കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താൻ അടിയന്തര എൽഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. നാളെയാണ് ഇടതുമുന്നണി യോഗം ചേരുക. സിപിഎം- സിപിഐ സംസ്ഥാന സെക്രട്ടറിമാർ തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. വിഷയത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രചാരണത്തിനെതിരായ പരിപാടിക്ക് രൂപം നൽകാൻ 12ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും 13ന് സംസ്ഥാന സമിതിയും ചേരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ