ശബരിമല: സ്ത്രീകളെ തടയാന്‍ കഴിയില്ല, എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്ന് കടകംപളളി 

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍
ശബരിമല: സ്ത്രീകളെ തടയാന്‍ കഴിയില്ല, എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്ന് കടകംപളളി 

തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഇവരെ തടയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. ആരോടും ചര്‍ച്ചയ്ക്കും തയ്യാറാണ്. കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കിയ എന്‍എസ്എസിന്റെ നിലപാടാണ് ശരിയെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. 

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തെരുവിലിറങ്ങി സമരം ചെയ്യുന്ന രീതി ശരിയല്ല. ചിലര്‍ സര്‍ക്കാരിനെതിരെ പുലഭ്യം പറയുകയാണ്. ആചാരസംരക്ഷണത്തിന്റെ മറവില്‍ അമ്പലങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടാനാണ് ചിലര്‍ ശ്രമിക്കുന്നത്. പുനപരിശോധന ഹര്‍ജിയില്‍ സുപ്രിംകോടതി വിധിക്കായി കാത്തിരിക്കാനെങ്കിലും ഇവര്‍ തയ്യാറാകണമെന്ന് കടകംപളളി ആവശ്യപ്പെട്ടു. 

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. തന്ത്രികുടുംബവുമായും ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. ഇക്കാര്യത്തില്‍ ഒരു അയിത്തവും സര്‍ക്കാര്‍ കല്പിച്ചിട്ടില്ല. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. ആചാരം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന അവരുടെ വികാരവും മനസിലാക്കുന്നു. എതിര്‍പ്പുകള്‍ സ്വാഭാവികം മാത്രമാണ്. എന്നാല്‍ മുന്‍കാലങ്ങളെപോലെ സാമൂഹികമാറ്റങ്ങള്‍ ഉണ്ടാകുന്നത് വിശ്വാസങ്ങളില്‍ നിന്നുതന്നെയാണ് എന്ന ചരിത്ര വസ്തുത ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ സഹകരണബാങ്കുകളും ലയിച്ച് കേരള ബാങ്ക് രൂപികരിക്കുന്നതിന് റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച 19 വ്യവസ്ഥകള്‍ മന്ത്രിസഭ അംഗീകരിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com