തിരുവനന്തപുരം: അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ഇന്നലെ രൂപപ്പെട്ട അതിശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് കേരളതീരത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് വൈകുന്നേരത്തോടു കൂടി കാറ്റിന്‍റെ വേഗത ശക്തിപ്രാപിച്ച് മണിക്കൂറിൽ 135 മുതൽ 145 കിലോ മീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കുറിൽ 160 കിലോ മീറ്റർ വേഗതയിലും വീശുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തുടർന്ന് അറബിക്കടലിന്‍റെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് ഒക്ടോബർ 11 മുതൽ കാറ്റിന്‍റെ വേഗത കുറയുന്നതുമാണ്. ഇതിന്‍റെ ഫലമായി അറബിക്കടലിന്‍റെ മധ്യ പടിഞ്ഞാറൻ തീരങ്ങളിലും തെക്ക് പടിഞ്ഞാറൻ തീരങ്ങളിലും കടൽ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്.
ആയതിനാൽ മത്സ്യത്തൊഴിലാളികൾ അറബിക്കടലിന്‍റെ മധ്യ പടിഞ്ഞാറൻ തീരങ്ങളിൽ ഒക്ടോബർ 11 വരെയും ഗൾഫ് ഓഫ് യെദൻ തീരങ്ങളിലും അറബിക്കടലിന്‍റെ തെക്ക് പടിഞ്ഞാറൻ തീരങ്ങളിലും ഒക്ടോബർ 14 വരെയും ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകരുത്. ഈ മുന്നറിയിപ്പ് അടുത്ത 24 മണിക്കൂർ വരെ ബാധകമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ