സാലറി ചലഞ്ചിനോട് വിയോജിച്ചു ; പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് കസേര പോയി

സാലറി ചലഞ്ചില്‍ വിയോജിപ്പ് പ്രകടിപ്പിച്ച പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ അപ്രധാന വകുപ്പിലേക്ക് മാറ്റി 
സാലറി ചലഞ്ചിനോട് വിയോജിച്ചു ; പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് കസേര പോയി

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ വിയോജിപ്പ് പ്രകടിപ്പിച്ച പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് കസേര പോയി. സിന്‍ഹയെ അപ്രധാന വകുപ്പിലേക്ക് മാറ്റി. പാര്‍ലമെന്ററികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് ബിശ്വനാഥ് സിന്‍ഹയെ നിയമിച്ചത്. സിന്‍ഹയുടെ പക്കലുണ്ടായിരുന്ന തുറമുഖം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം എന്നീ വകുപ്പുകളുടെ ചുമതല രണ്ട് മുതിര്‍ന്ന ഐഎഎസ്. ഉദ്യോഗസ്ഥര്‍ക്കു വിഭജിച്ചു നല്‍കാനും സര്‍്കകാര്‍ തീരുമാനിച്ചു. 

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കായിക യുവജനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന് തുറമുഖം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നിവയുടെയും അധിക ചുമതല നല്‍കി.

പൊതുഭരണ സെക്രട്ടറിയായി ചുമതലയേറ്റപ്പോള്‍ മുതല്‍ സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയുമായി ബിശ്വനാഥ് സിന്‍ഹ ഇടഞ്ഞുനില്‍ക്കുകയായിരുന്നു. സാലറി ചലഞ്ച് എന്ന ആവശ്യം മുഖ്യമന്ത്രി മുന്നോട്ടുവെച്ചപ്പോള്‍ ഗ്രോസ് സാലറി നല്‍കാനാവില്ലെന്നും നെറ്റ് സാലറി നല്‍കാമെന്നുമായിരുന്നു സിന്‍ഹ പറഞ്ഞത്. തുടര്‍ന്ന് ആര്‍ജിതാവധി സറണ്ടര്‍ ചെയ്ത് നല്കാമെന്ന് അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ അതിനുകഴിയില്ലെന്ന് സൂചിപ്പിച്ച് അഭ്യര്‍ഥന സര്‍ക്കാര്‍ നിരസിച്ചു.

സെക്രട്ടേറിയറ്റില്‍ തസ്തിക വെട്ടിക്കുറയ്ക്കല്‍, പഞ്ചിങ് തുടങ്ങിയ വിഷയങ്ങളില്‍ ജീവനക്കാരോട് ഇടഞ്ഞ സിന്‍ഹക്കെതിരെ മുഖ്യമന്ത്രിയുടെ മുന്നിലും പരാതി എത്തിയിരുന്നു. ഒരുവര്‍ഷത്തേക്ക് മേളകള്‍ ഒഴിവാക്കല്‍ തുടങ്ങി അടുത്തിടെ പൊതുഭരണവകുപ്പ് പുറത്തിറക്കിയ ചില ഉത്തരവുകളും വിവാദമായിരുന്നു.

റവന്യൂ, പരിസ്ഥിതി വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ ഭവന നിര്‍മാണ വകുപ്പിന്റെ അധിക ചുമതലയില്‍നിന്നു ഒഴിവാക്കി. ആസൂത്രണ, സാമ്പത്തികകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്കാണ് ഭവന നിര്‍മാണ വകുപ്പിന്റെ അധിക ചുമതല നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com