കേരളത്തിലെ ഡാമുകള്‍ സുരക്ഷിതം: സംഭരണശേഷി വര്‍ധിപ്പിക്കണം; ഉയരം കൂട്ടണം: വിദഗ്ധ സമിതി

കേരളത്തിലെ ഡാമുകള്‍ സുരക്ഷിതം: സംഭരണശേഷി വര്‍ധിപ്പിക്കണം; ഉയരം കൂട്ടണം: വിദ്ഗദ സമിതി
കേരളത്തിലെ ഡാമുകള്‍ സുരക്ഷിതം: സംഭരണശേഷി വര്‍ധിപ്പിക്കണം; ഉയരം കൂട്ടണം: വിദഗ്ധ സമിതി


    
തിരുവനന്തപുരം: കേരളത്തിലെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തില്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ച പ്രളയത്തിന് പിന്നാലെ ഡാമുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അന്താരാഷ്ട്ര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, കെ.എ. ജോഷി, ബിബിന്‍ ജോസഫ് എന്നിവരായിരുന്നു കമ്മറ്റി അംഗങ്ങള്‍.
    
മുല്ലപ്പെരിയാര്‍ ഒഴികെയുളള ഡാമുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്തിയപ്പോള്‍ കേരളത്തിലെ ഡാമുകളും ബാരേജുകളും സുരക്ഷിതമാണെന്ന് കമ്മിറ്റി വിലയിരുത്തി. 
    
ഡാമുകളുടെയും ബാരേജുകളുടെയും നിലവിലുള്ള സ്പില്‍വേകള്‍ക്ക് ഇയിടെയുണ്ടായ പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പെരിങ്ങല്‍ക്കുത്ത് റിസര്‍വോയര്‍ മാത്രമാണ് കവിഞ്ഞൊഴുകിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്.
    
എല്ലാ ഡാമുകളുടെയും പരമാവധി ജലനിരപ്പ് നിര്‍ണ്ണയിക്കുന്നത് സംബന്ധിച്ച് ഹൈഡ്രോളജി പഠനം നടത്തേണ്ടതാണ്. അതോടൊപ്പം എല്ലാ പ്രധാന ഡാമുകളുടെയും പരമാവധി സംഭരണശേഷിയില്‍ (ഫുള്‍ റിസര്‍വോയര്‍ ലവല്‍) ജലം സംഭരിക്കുമ്പോള്‍ ഉണ്ടാകാനിടയുളള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രത്യേക പഠനങ്ങള്‍ ആവശ്യമാണ്. ഡാമിന്റെ സുരക്ഷിതത്വം, ഭൂചലന അവസ്ഥയില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഡാമുകളുടെ ഉയരം കൂട്ടുക, സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുക ഡാമില്‍ അടിഞ്ഞുകൂടിയിട്ടുളള ചെളി നീക്കം ചെയ്യുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. മേല്‍പറഞ്ഞ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിച്ചുനിര്‍ത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com