തോമസ് ജോസഫിന് കൈത്താങ്ങാവാന്‍ 'പെണ്‍നടന്‍' കേരളപ്പിറവി ദിനത്തില്‍ കൊച്ചിയില്‍

തോമസ് ജോസഫിന് കൈത്താങ്ങാവാന്‍ 'പെണ്‍നടന്‍' കേരളപ്പിറവി ദിനത്തില്‍ കൊച്ചിയില്‍
തോമസ് ജോസഫിന് കൈത്താങ്ങാവാന്‍ 'പെണ്‍നടന്‍' കേരളപ്പിറവി ദിനത്തില്‍ കൊച്ചിയില്‍

കൊച്ചി: ഗുരുതരമായ പക്ഷാഘാതത്തെത്തുടര്‍ന്നു നടത്തിയ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു ശേഷം ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ചെറുകഥാകൃത്തും അക്കാദമി അവാര്‍ഡ് ജേതാവുമായ തോമസ് ജോസഫിന്റെ ചികിത്സാസഹായാര്‍ത്ഥം തോമസ് ജോസഫ് സുഹൃദ്‌സംഘവും കേരളാ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയും സംഘടിപ്പിക്കുന്ന പ്രശസ്ത സ്റ്റേജ്, സിനിമാനടന്‍ സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്‍ എന്ന ഏകപാത്ര നാടകം നവംബര്‍ ഒന്നിന് വൈകീട്ട് 7 മണിക്ക് കേരളാ ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ അരങ്ങേറും. 

ഇക്കഴിഞ്ഞ സെപ്തംബര്‍ 15നാണ് ഏലൂര്‍ സ്വദേശിയായ തോമസ് ജോസഫിനെ പക്ഷാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെങ്കിലും ചെലവേറിയ ചികിത്സയും ആശുപത്രിവാസവും തുടരുകയാണ്. ശസ്ത്രക്രിയയ്ക്കും ആദ്യഘട്ട ചികിത്സയ്ക്കും മാത്രം ലക്ഷക്കണക്കിനു രൂപയാണ് ചെലവു വന്നത്. തുടര്‍ചികിത്സയായ ഫിസിയോതെറാപ്പി രണ്ടു ദിവസം മുന്‍പ് ആരംഭിച്ചു. ഈ അവസ്ഥയില്‍ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും ഇനിയും ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് സൂചന. 

90-കളില്‍ ചന്ദ്രിക ദിനപത്രത്തില്‍ ലൈബ്രേറിയനും പ്രൂഫ് റീഡറുമായി ജോലി ചെയ്തിട്ടുള്ള തോമസ് ജോസഫിന് ഏറെ വര്‍ഷം മുമ്പു തന്നെ ആരോഗ്യകാരണങ്ങളാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഡെസ്പാച്ച് വിഭാഗത്തിലെ ജോലിയും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഭാര്യ ഐഎസ്ആര്‍ഒ കീഴ്മാട് സെന്ററിലെ ക്യാന്റീന്‍ ജീവനക്കാരിയാണ്. ബിരുദപഠനം പൂര്‍ത്തിയാക്കിയ നാടകപ്രവര്‍ത്തകന്‍ കൂടിയായ മകനും സ്ഥിരവരുമാനം ലഭിച്ചു തുടങ്ങിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് തോമസ് ജോസഫിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തേയും കുടുംബത്തേയും സഹായിക്കാന്‍ നാടകപരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലും വിദേശങ്ങളിലുമായി ഒട്ടേറെ സ്റ്റേജുകള്‍ പിന്നിട്ട സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്‍ 2015-ലെ ആദ്യഅരങ്ങേറ്റത്തിനു ശേഷം ഇതാദ്യമായാണ് കൊച്ചിയില്‍ വീണ്ടുമെത്തുന്നത്. കഴിഞ്ഞ ഇരുപത്തഞ്ചിലേറെ വര്‍ഷമായി തീയറ്റര്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്തോഷ് കീഴാറ്റൂര്‍ മികച്ച നടനുള്ള 2006-ലെ സംസ്ഥാന നാടക അവാര്‍ഡ് ജേതാവുമാണ്. വിക്രമാദിത്യന്‍, എന്നും എപ്പോഴും, ലോഹം, പത്തേമാരി, പുലിമുരുകന്‍, കമ്മാരസംഭവം, ഒടിയന്‍ തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മല്ലികാ സാരാഭായിയുടെ ദര്‍പ്പണ തീയറ്ററിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പത്തിലേറെ പ്രമുഖ തീയറ്റര്‍ പ്രൊഡക്ഷനുകളുടേയും മുഖ്യഭാഗമായിരുന്നു.

എറണാകുളത്തും പരിസരങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന കലാസാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് തോമസ് ജോസഫിനു വേണ്ടിയുള്ള ഈ നാടക പരിപാടി സംഘടിപ്പിക്കുന്നതെന്നും രോഗത്തോടു മല്ലിടുന്ന പ്രമുഖ കഥാകൃത്തിനെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും സംഘാടകര്‍ പറഞ്ഞു. സന്തോഷ് കീഴാറ്റൂര്‍, പി. എഫ്. മാത്യൂസ്, ജോര്‍ജ് ജോസഫ് കെ., സി. ടി. തങ്കച്ചന്‍, ഹസ്സന്‍കോയ, ജോണ്‍സണ്‍ വി. ദേവസ്സി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

പ്രവേശന പാസുകള്‍ക്ക് എറണാകുളം സിറ്റി - ജോണ്‍സണ്‍ വി. ദേവസ്സി - 94475 85046, പാലാരിവട്ടം - കുസുമന്‍ 94474 34691, തൃപ്പൂണിത്തുറ - സതീഷ് കൂമാര്‍ 99472 16304, കാക്കനാട് - സുധി അന്ന 94474 39157, പശ്ചിമകൊച്ചി - സി ടി തങ്കച്ചന്‍ 90729 77895, ആലുവ - മനോജ് അരവിന്ദാക്ഷന്‍ 96453 08088, ഏലൂര്‍ - സുചീന്ദ്രന്‍ 98461 64718, വൈപ്പിന്‍ - ജോഷി പടമാടന്‍ 98478 92509, പറവൂര്‍ - അനില്‍ ചിത്രു 97448 73575, അങ്കമാലി - വിശ്വനാഥ് 9400180804, ചേര്‍ത്തല - ജോബി ലാല്‍ 85477 66670, മൂവാറ്റുപുഴ - രഞ്ജിത് കരുണാകരന്‍ 87144 97959.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com