തിരുവനന്തപുരം: രണ്ടു ദിവസത്തെ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. പി കെ ശശി എംഎൽഎയ്ക്കെതിരായ ലൈംഗിക വിവാദം, ശബരിമല സ്ത്രീപ്രവേശനം തുടങ്ങിയ വിഷയങ്ങൾ നേതൃയോഗത്തിൽ ചർച്ചയാകും. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ പി കെ ശശിക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് നേതൃയോഗം ചർച്ച ചെയ്യും. ശശിക്കെതിരെയുള്ള അച്ചടക്ക നടപടിയും നേതൃയോഗം കൈക്കൊള്ളുമെന്നാണ് സൂചന.
വനിതാ നേതാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലെന്നാണ് സൂചന. പി.കെ. ശ്രീമതി, എ.കെ. ബാലൻ എന്നിവർ ഉൾപ്പെട്ട കമീഷനാണ് ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരിയായ യുവതി, ആരോപണവിധേയൻ, പാലക്കാട് ജില്ല-സംസ്ഥാന ഡി.വൈ.എഫ്.ഐ നേതാക്കൾ എന്നിവരിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തിരുന്നു. പാർട്ടി ഓഫീസിൽ വെച്ച് കടന്നുപിടിച്ചെന്നും, വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ഫോണിലൂടെ ശല്യം തുടർന്നെന്നുമാണ് യുവതിയുടെ പരാതി.
തെരഞ്ഞെടുത്ത എല്ലാ പദവികളിൽനിന്നും പി കെ ശശിയെ ഒഴിവാക്കണമെന്ന അഭിപ്രായവും സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവും പാലക്കാട്
ജില്ലയിലെ ഒരു വിഭാഗത്തിനുണ്ട്. ശക്തമായ നടപടിക്ക് മുതിർന്നില്ലെങ്കിൽ, പരാതിക്കാരി നിയമനടപടി സ്വീകരിച്ചാൽ സിപിഎം കുടുങ്ങുമെന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. അതിനിടെ തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും, അതിൽ ജില്ലയിലെ ചില പാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്നും ശശി ആരോപിച്ചിരുന്നു. ഇക്കാര്യവും കമ്മീഷൻ അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ചില നേതാക്കൾക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും നേതൃയോഗം വിലയിരുത്തും. വിധി വന്നയുടൻ തന്നെ അത് വരാനുണ്ടായ സാഹചര്യം തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളുമായും വിളിച്ച് ധരിപ്പിക്കണമായിരുന്നു എന്ന വിമർശനം കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു. ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് എടുത്ത പ്രചാരണപരിപാടിക്ക് പുറമെ സി.പി.എം നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനും രണ്ടുദിവസത്തെ കമ്മിറ്റി രൂപം നൽകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ