തിരുവനന്തപുരം : കെഎസ്ആർടിസിയിൽ നടപടി തുടരുന്നു. ദീർഘകാലമായി ജോലിക്ക് ഹാജരാകാത്ത 134 ഉദ്യോഗസ്ഥരെ കൂടി പിരിച്ചുവിട്ടു. 69 ഡ്രൈവർമാരെയും 65 കണ്ടക്ടർമാരെയുമാണ് പിരിച്ചുവിട്ടത്. ഇതേകാരണത്താൽ നേരത്തേ 773 പേരെ കെഎസ്ആർടിസി സർവീസിൽ നിന്നും പുറത്താക്കിയിരുന്നു.
ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരോട് മേയ് 31ന് മുമ്പ് ജോലിയില്‍ തിരികെ പ്രവേശിക്കുകയോ, വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് മാനേജ്മെന്റ് നിര്‍ദേശിച്ചിരുന്നു. തൃപ്തികരമായ മറുപടിയില്ലാത്ത സാഹചര്യത്തിലാണ് നടപടി. ഇവരില്‍ പലരും അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയാണ്. ജോലിക്ക് ഹാജരാകാത്തവര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പിന്നീട് സര്‍വീസില്‍ പുനഃപ്രവേശിക്കുകയും സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷനും നേടിയെടുക്കുന്നതും ഒഴിവാക്കാന്‍ കൂടിയാണ് നടപടി.
സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവർമാർക്കെതിരെയും 469 കണ്ടക്ടർമാർക്കെതിരെയുമാണ് നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാത്തതിനാൽ സർവീസുകൾ വെട്ടിച്ചുരുക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് ലീവിലുള്ള ഉദ്യോഗസ്ഥരെ കെഎസ്ആർടിസി തിരികെ വിളിച്ചത്. ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പിന്നാലെ, മെക്കാനിക്കൽ, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിൽ അനധികൃതമായി ജോലിക്കു ഹാജരാകാത്ത ജീവനക്കാരെയും പിരിച്ചുവിടുമെന്ന് എംഡി ടോമിൻ തച്ചങ്കരി മുന്നറിയിപ്പ് നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ