തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ നടത്തിയ മിന്നൽ സമരം പിൻവലിച്ചു. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ എൽപ്പിക്കാനുള്ള തീരുമാനമാണ് സമരത്തിലേക്ക് നയിച്ചത്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി യൂനിയൻ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സംയുക്ത സമര സമിതിക്ക് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതിനാൽ സമരം പിൻവലിക്കുകയാണെന്ന് യൂനിയൻ നേതാക്കൾ വ്യക്തമാക്കി.
കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചതായി മന്ത്രി ഉറപ്പ് നൽകിയതോടൊണ് സമരം പിൻവലിക്കാൻ ജീവനക്കാർ ഒരുങ്ങിയത്. നേരത്തെ കുടുംബശ്രീയെ ഏൽപ്പിച്ചത് പിൻവലിക്കുന്നത് രേഖാമൂലം അറിയിച്ചാൽ മാത്രം സമരം പിൻവലിക്കാമെന്ന നിലപാടിലായിരുന്നു യൂനിയൻ നേതാക്കൾ. 24 ഇടങ്ങളിലാണ് റിസർവേഷൻ കൗണ്ടറുകൾ ഇത്തരത്തിൽ കുടുംബശ്രീക്ക് നൽകാൻ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് മാത്രം ഉണ്ടായിരുന്ന മിന്നൽ സമരം സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും നീങ്ങിയതോടെ യാത്രക്കാരാണ് വലഞ്ഞത്. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ റിസർവേഷൻ കൗണ്ടറിന് മുന്നിൽ സ്ഥാപിച്ച കൊടി പൊലീസ് നീക്കം ചെയ്തതോടെയാണ് സമർക്കാർ പ്രകോപിതരായത്. ഇതോടെയാണ് സമരം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
കൊച്ചി, കോഴിക്കോട്, കണ്ണൂർ ഡിപ്പോകളിൽ ബസുകൾ നിർത്തിയിട്ടു. ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങിയ ബസുകളാകട്ടെ വഴിയരികിൽ നിർത്തിയിട്ടും സമരം കടുപ്പിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ